2

  "Life is like a Rubik's cube, which has 43,252,003,274,489,856,000 possible configurations. There are countless numbers of wrong twists and turns, but when you get it right, it looks perfect no matter what way you look at it."

     കഴിഞ്ഞ വര്‍ഷം സിനിമാപ്രേമികളായ മലയാളികള്‍ക്ക് കിട്ടിയ നവ്യാനുഭവത്തിന്റെ തുടര്‍ച്ചയായി വേണം 'ഈ അടുത്ത കാലത്ത്' അതായത് കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ സിനിമകളായ നിദ്രയേയും ഈ അടുത്ത കാലത്തിനെയും' കാണാന്‍. ട്രാഫിക്ക് മുതല്‍ വീശിത്തുടങ്ങിയ മാറ്റത്തിന്റെ കൊടുങ്കാറ്റിന് ഇനിയും ശമനം വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഈ അടുത്ത കാലത്ത്'.  യൂറ്റ്യൂബും ടോറന്റും ഒന്നും പരിചയമില്ലാത്ത സാധാരണ മലയാളിക്ക് മുന്‍പില്‍ ബട്ടര്‍ഫ്ലൈ ഓണ്‍ ദി വീല്‍സിനെ മനോഹരമായി അവതരിപ്പിച്ച ( ടോറന്റന്മാരുടെ ഭാഷയില്‍ സീന്‍ ബൈ സീന്‍ കോപ്പി) അരുണ്‍ കുമാര്‍ അരവിന്ദിന് തന്റെ രണ്ടാമത്തെ സംവിധാനസംരഭത്തിലും പ്രേക്ഷകനെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്ന് വേണം പറയാന്‍.

    ഈയിടെ വാര്‍ത്തകളില്‍ ഇടം പിടിച്ച വിളപ്പിന്‍ശാല മാലിന്യസംസ്കരണ പ്ലാന്റിനോട് സാദൃശ്യമുള്ള തൈപ്പില്‍ ശാലയില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളില്‍ നിന്നും കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച് ജീവിക്കുന്ന വിഷ്ണു, വിഷ്ണുവിന്റെ ഭാര്യ രേണുക, ഹോസ്പിറ്റല്‍ എംഡി ആയ അജയ് കുര്യന്‍, ഭാര്യ  മാധുരി, ടി വി റിപ്പോര്‍ട്ടര്‍ രൂപ, കമ്മീഷണര്‍ ടോമി തുടങ്ങിയ കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് 'ഈ അടുത്ത കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവം' എന്ന കാപ്ഷനോടു കൂടി പുറത്തിറങ്ങിയ സിനിമയുടെ കഥ പുരോഗമിക്കുന്നത്. ചെറിയ രീതിയിലാണെങ്കില്‍ കൂടി മാലിന്യ പ്രശ്നം, സമൂഹത്തില്‍ വേരുറപ്പിക്കുന്ന കൊട്ടേഷന്‍ സംഘങ്ങള്‍, ബ്ലൂ ഫിലിം മാഫിയ എന്നിവയെക്കുറിച്ച് ഒരു മെസേജ് കൂടി കണ്‍വേ ചെയ്യാന്‍ ഈ സിനിമ ശ്രമിക്കുന്നുണ്ട്.
     അച്ഛന്‍ ഭരത് ഗോപിയേക്കാളും കഴിവുണ്ടെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന മുരളി ഗോപിയുടെ പങ്കാണ് ഈ ചിത്രത്തിന്റെ എടുത്ത് പറയേണ്ട ഒരു സവിശേഷത. ഒരു റൂബിക്ക്സ് ക്യൂബ് സോള്‍വ് ചെയ്യുന്ന രീതിയില്‍ കഥാപാത്രങ്ങളുടെ ജീവിത പ്രശ്നങ്ങളെ സോള്‍വ് ചെയ്യുന്ന ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന അനൂപ് മുരളി തന്നെയാണ് നായകനായ ഇന്ദ്രജിത്തിനോളം തന്നെ പ്രാധാന്യമുള്ള അഭിനയസാധ്യതയുള്ള അജയ് കുര്യനെ തന്മയത്തത്തോടെ അവതരിപ്പിച്ചതും. ആദ്യമായി തിരക്കഥ എഴുതിയ രസികന്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതിന്റെ എല്ലാ കുറവുകളും തുടച്ചുകളയാന്‍ ഭ്രമരത്തിലൂടെ തിരിച്ചുവരവ് നടത്തിയ മുരളി ഗോപിയ്ക്ക് കഴിഞ്ഞു. ഇന്ദ്രജിത്ത്, മൈഥിലി,ജഗതി,ബൈജു എന്നിവരോടൊപ്പം മാധുരിയായി സ്ക്രീനിലെത്തിയ ബംഗാളി മോഡല്‍ തനുശ്രീ ഘോഷും മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്. കോക്ക്ടെയിലിലെയും ബ്യൂട്ടിഫുളിലെയും കഥാപാത്രങ്ങളുടെ അത്രയ്ക്ക് ഡെപ്ത് ഉള്ള കഥാപാത്രം ഒന്നുമല്ലെങ്കിലും അനൂപ് മേനോനും മുറിമലയാളം പറയുന്ന ഹിന്ദിക്കാരന്‍ ചോക്ലേറ്റ് പയ്യനായ നിഷാനും തങ്ങളുടെ റോള്‍ ഭംഗിയാക്കി.

പോസിറ്റീവ്സ്:
# മുരളി ഗോപിയുടെ കഥയും തിരക്കഥയും
# സിനിമയുമായി ഇഴ ചേര്‍ന്ന പാശ്ചാത്തല സംഗീതം
# ചിത്രീകരണ മികവ്, പ്രത്യേകിച്ചും ഗാനങ്ങളുടെ പിക്ചറൈസേഷന്‍
# കോമഡിക്കായി പ്രത്യേകം താരങ്ങളില്ലാതെ കഥയ്കാവശ്യമായ നര്‍മ്മം മാത്രം ഉള്‍ക്കൊള്ളിച്ചൊരിക്കിയ സംഭാഷണങ്ങള്‍.
# അഭിനേതാക്കളുടെ അഭിനയമികവ്

നെഗറ്റീവ്സ്:

#ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്ന ഗോപീ സുന്ദറും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍. ഒരു വഴിയായി എന്ന ഗാനം വലിയ തെറ്റില്ലെന്ന് പറയാം.
# അബൂബക്കറിനെ പോലെ 'അതിവായന' നടത്തുകയാണെങ്കില്‍ തോപ്പില്‍ശാല മാലിന്യ പ്രശ്നം, കൊട്ടേഷന്‍ സംഘങ്ങള്‍, ബ്ലൂ ഫിലിം മാഫിയ എന്നിവയെ കുറച്ചു കൂടി വിമര്‍ശനാത്മകം ആക്കാമായിരുന്നു.  (ഒരു പക്ഷെ ഈ ചിത്രം ഇപ്പോള്‍ അവകാശപ്പെടുന്ന മികവ് ചോര്‍ന്ന് പോവാന്‍ സാധ്യത ഉണ്ടായിരുന്നതിനാലാവാം.)
# ആദ്യ പകുതി അല്പം കൂടി മികവുറ്റതാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരു മികച്ച സിനിമാനുഭവമാക്കി മാറ്റാമായിരുന്നു ഈ അടുത്ത കാലത്തിനെ.

റേറ്റിംഗ് : 7.5/10




 ഇമേജ് കട: മെട്രൊമാറ്റിനി ഫേസ്ബുക്ക് പേജ്


PS: ഫേസ്ബുക്കില്‍ പോസ്റ്റാന്‍ വേണ്ടി എഴുതി  തുടങ്ങിയതാ ഇത്രയും നീണ്ട് പോയ സ്ഥിതിയ്ക്ക് ബ്ലോഗില്‍ ഇടാമെന്ന് വെച്ചു.

എ പോസിറ്റീവ്

Posted: Monday, February 20, 2012 by Admin in Labels: ,
3

      2010ഇലെ ഗാന്ധിജയന്തി ദിനം , അടുത്താഴ്ച ആണ് കോളേജില്‍ നാക്ക് അക്രഡിറ്റേഷന്‍ ടീം വിസിറ്റിനു വരുന്നത്. കഴിഞ്ഞ ഒരാഴ്ച ആയിട്ട് എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പരിപാടികളുടെയെല്ലാം ഫയല്‍ നിര്‍മ്മാണ പ്രക്രിയയില്‍ ആണ് . തികഞ്ഞ ഗുരുഭക്തി കാരണം ആണ് ഞാനും എന്റെ ക്ലാസ്സ്മേറ്റ്സും ഈ ഫയല്‍ നിര്‍മ്മാണ പ്രക്രിയയില്‍ സജീവമായി ഇടപെടുന്നത്. പിന്നെ അപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയുന്ന പോലെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ക്ലാസ്സില്‍ കയറണ്ടല്ലോ. എം എസ്സ് സിക്ക് ചേരുന്നതിന് മുന്‍പ് ഒന്നര വര്‍ഷം ഇന്‍ഫിയില്‍ ( ഞങ്ങള്‍ ടെക്കീസ്സ് അങ്ങനെയാ, ഇന്‍ഫോസിസിനെ ഇന്‍ഫിയെന്നെ പറയൂ. #നിങ്ങള്‍ നാട്ടുകാര്‍ ഇതിനെയാണ് ജാഡ എന്ന് പറയുന്നതെന്നോ) കയില്‍ കുത്തിയതു കൊണ്ട് എനിക്ക് നല്ല ടൈപ്പിങ്ങ് സ്പീഡ് ഉണ്ടാവുമെന്ന് കരുതി ടൈപ്പിങ്ങ് ജോലികള്‍ എന്നെയാണേല്പ്പിച്ചത്.

        റിസഷന്‍ സഹായിച്ച് അഞ്ച് മാസം ബെഞ്ചിലായത് കൊണ്ട് അത്യാവശ്യം ടൈപ്പിങ്ങ് സ്പീഡൊക്കെയുണ്ട്. എന്റെ കഴിവു കൊണ്ടൊന്നുമല്ലാട്ടോ, 5 മാസം തുടര്‍ച്ചയായി എട്ടര മണിക്കൂര്‍ അഞ്ചെട്ട് പെമ്പിള്ളേരോട് ചാറ്റ് ചെയ്താല്‍ ആര്‍ക്കും ഉണ്ടാവും ടൈപ്പിംഗ് സ്പീഡ്.
 എന്റെ ഒരു സഹമുറിയന്‍ (അവന്റെ ഈ വീരകഥ ഞാന്‍ പണ്ടിവിടെ പോസ്റ്റിയാരുന്നു) ഇരുപത്തിമൂന്ന് പേരോട് ഒരേ സമയം ചാറ്റ് ചെയ്ത് റെക്കോര്‍ഡിട്ടതാ. പതിനഞ്ച് ഇഞ്ച് മോണിറ്ററില്‍ ഇരുപത്തി മൂന്ന് വിന്‍ഡോയേ അറേഞ്ച് ചെയ്യാന്‍ സ്ഥലമുള്ളുവായിരുന്നത്രേ. അടുത്ത റിസഷന്‍ വരുമ്പോഴേക്കും ഇരുപതിഞ്ച് മോണിറ്ററാക്കാന്‍ ക്രിസ് ഗോപാലക്രിഷ്ണന് നല്ല ബുദ്ധി വരുത്തണേ...
       ഒടുവില്‍ ടൈപ്പിങ്ങും ഇന്‍ഫിയും എനിക്ക് തന്നെ പാരയായി, ഗാന്ധിജയന്തിയ്ക്ക് ഫയലുണ്ടാക്കാന്‍ കോളേജില്‍ ചെല്ലാന്‍. അതും ഞാന്‍ മാത്രം മതിയെന്ന്, ഒടുവില്‍ ഒരു ഫ്രന്റും കൂടി വരാമെന്ന് സമ്മതിച്ചു. അങ്ങനെ കോളേജിലെത്തി പണി തുടങ്ങാറായപ്പൊ ഒരു ജൂനിയര്‍ ചെറുക്കന്‍ ഓടി വന്നിട്ട് ചോദിച്ചു:
' ചേട്ടന്റെ ബ്ലഡ് ഗ്രൂപ്പേതാ?'
' എ പോസിറ്റീവ്'
'മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന ഒരു രോഗിയ്ക്ക് അത്യാവശ്യമായി രണ്ട് കുപ്പി എ പോസിറ്റീവ് ബ്ലഡ് വേണം. ചേട്ടന്‍ റെഡിയല്ലേ?'
'റെഡ്ഡിയല്ല, റാവുവാണ്' എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
ച്ചെ! ഗ്രൂപ്പേതാന്ന് ചോദിച്ചപ്പൊ എച്ച് ഐ വി പോസിറ്റീവെന്ന് പറഞ്ഞാ മതിയാര്‍ന്ന്.
'ഡാ എന്റെ ശരീരം കണ്ടാല്‍ അവര് തിരിച്ച് ബ്ലഡ് കേറ്റി  എന്നെ പറഞ്ഞയ്ക്ക്ക്വോ?'
'അതൊന്നുമില്ല, ഇതിനെക്കാളും മെലിഞ്ഞ ഒരുപാട് പേര്‍ ഓരോ മൂന്ന് മാസത്തിലും രക്തം കൊടുക്കുന്നു പിന്നെയാ ഇത്. ഇന്നാണെങ്കില്‍ ഗാന്ധിജയന്തിയും. സേവനം ചെയ്യാന്‍ ഇതിലും പറ്റിയ ഒരു ദിവസം വേറെ ഇല്ല. എന്റേത് ഗ്രൂപ്പ് വേറെ ആയിപ്പോയി.'
അല്ലേല്‍ രണ്ട് കുപ്പിയും നീയങ്ങ് കൊടുത്തേനേന്ന് പറയാന്‍ വന്നതാ പിന്നെ അവന്‍ ജിമ്മില്‍ പോയി പെരുപ്പിച്ച് വെച്ച മസ്സിലൊക്കെ കണ്ടപ്പൊ വേണ്ടെന്ന് വെച്ചു.
****** ********* ********     **********  ********** *******      **********  ********** ****
   മെഡിക്കല്‍ കോളേജില്‍ എത്തി രക്തം എടുക്കുന്നതിന് മുന്‍പേ ചെക്കപ്പ് നടത്തുന്ന ലേഡി ഡോക്ടരെ കണ്ടപ്പോ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. എന്റെ അത്രയേ പ്രായം ഉണ്ടാവൂ, ഉയരം എന്നെക്കാളും ശകലം കൂടുതലാണോ.
ഏയ് , ഇല്ല. ചെരുപ്പിന്റെ ഹീല്‍ കാരണം തോന്നുന്നതാവും.
 കുടുംബത്തിലോട്ട് ഒരു ഡോക്റ്റര്‍ കേറി വരുന്നതില്‍ വീട്ടുകാര്‍ക്ക് വലിയ പ്രശ്നമൊന്നും ഉണ്ടാവില്ലായിരിക്കും. ഫോണ്‍ നമ്പര്‍ ചോദിച്ചാലോ.
സൈഡില്‍ നില്‍ക്കുന്ന സെക്ക്യൂരിറ്റിയുടെ മീശ കണ്ടപ്പൊ കുടുംബത്തില്‍ ഒരു ഡോക്ടര്‍ വേണ്ടെന്ന് തീരുമാനിച്ചു.

****** ********* ********     **********  ********** *******      **********  ********** ****
      നഴ്സുമാരുടെയും ഡോക്റ്ററുടെയുമൊക്കെ മുന്നില്‍ ആദ്യമായി രക്തം കൊടുക്കുന്നതിന്റെ ഇത്തിരി പേടിയൊക്കെ ഉണ്ടെങ്കിലും മാക്സിമം ധൈര്യം സംഭരിച്ച് തന്നെ കിടന്നു.  രക്തം എടുക്കാന്‍ തുടങ്ങിയപ്പോ ക്രമേണ കൈയും കാലുമൊക്കെ കുഴയാന്‍ തുടങ്ങി, എന്റെ മുഖഭാവം കണ്ടത് കൊണ്ടോ എന്തോ ഒരു നഴ്സ് അടുത്ത് വന്ന് ചോദിച്ചു: ' എന്തേലും പ്രശ്നം തോന്നുന്നുണ്ടോ?'
ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നമായതു കൊണ്ട് ഇല്ലെന്ന് പറയണമെന്നുണ്ടായിരുന്നു. പാതിയില്‍ അല്പം ഏറെ മാത്രം നിറഞ്ഞ ബ്ല്ഡ്ബാഗ് കണ്ടപ്പൊ മറ്റേ പോസിറ്റീവ് കക്ഷി ചിന്തിക്കുന്ന പോലെ വോ! ദ് ഗ്ലാസ്സ് ഈസ് ഹാഫ് ഫില്ല്ഡ് എന്നും പറയുണമെന്നുണ്ടായിരുന്നു, പക്ഷെ കണ്ണില്‍ കയറിയ ഇരുട്ട് കാരണം 'സിസ്റ്ററേ പ്രശ്നമുണ്ട്' എന്ന് പറഞ്ഞതോര്‍മ്മയുണ്ട്. എവിടുന്നൊക്കെയോ ഓടിക്കൂടിയ മൂന്ന് നഴ്സുമാരും മറ്റേ ഡോക്ടറും കൂടി വെട്ടിയ വാഴക്കുല കറ വാര്‍ന്ന് പോവാന്‍ വെച്ച പോലെ എന്നെ ചുവരിന് ചാരി തല കീഴായി നിര്‍ത്തിയിരിക്കുകയാണ്.

മൂന്ന് ലേഡീസ് എന്നെ താങ്ങിപ്പിടിച്ചിരിക്കയാണെന്നറിഞ്ഞിട്ട് പോലും എന്റെ മനസ്സില്‍ പൊട്ടാത്ത ലഡ്ഡു മനസ്സില്‍ പൊട്ടിയത് അടുത്ത ദിവസം ജൂനിയേര്‍സിന്റെ അഡ്മിഷന്‍ രെജിസ്റ്റര്‍ പൊടി തട്ടി വെക്കാനെടുത്തെപ്പോഴാണ്, എന്നെ സേവനം ചെയ്യാന്‍ പറഞ്ഞ് വിട്ടവെന്റെ ബ്ലഡ് ഗ്രൂപ്പ് 'എ പോസിറ്റീവ്'.

Font Problem?

Click here to download the Malayalam fonts.