ഒരു പൊക്കിളുണ്ടാക്കിയ കഥ

Posted: Sunday, December 16, 2012 by Admin in
4

  
മുന്‍കൂര്‍ ജാമ്യം: അല്പം ട്വിസ്റ്റുള്ള ഒരു ക്ലൈമാക്സ് എഴുതിത്തീരാറാവുമ്പോഴേക്കും കിട്ടും എന്ന് കരുതിയാണ് എഴുതി തുടങ്ങിയത്. ഇത് വരെ കിട്ടാത്തത് കൊണ്ട് മൂന്ന് ദിവസം ഡ്രാഫ്റ്റിലിട്ട ഈ സാധനം ക്ലൈമാക്സ് ഇല്ലാതെ ഇവിടെ പോസ്റ്റുന്നു.

ഈ സംഭവത്തിന് ജീവിച്ചിരിക്കുന്ന ഒരു സോഫ്റ്റ്വയറനുമായി ചില്ലറ സാമ്യങ്ങളുണ്ടാവാന്‍ സാധ്യത ഉണ്ട്. അത് തികച്ചും മനപ്പൂര്‍വ്വം ആണ്.

  ബിനുവിന്റെ കല്ല്യാണം ഉറപ്പിച്ചു എന്ന ശരത്തിന്റെ മെയില്‍ കിട്ടിയ സുകു ശരിക്കും ഞെട്ടി.രണ്ട് വര്‍ഷം ഒരുമിച്ച് മൈസൂരില്‍ ഒരേ വീട്ടില്‍ ഉറങ്ങിയും ഒരേ കമ്പനിയില്‍ ജോലി ചെയ്തും ജീവിച്ചിട്ടും തനിക്കൊരു പെണ്ണിനെ പരിചയപ്പെടുത്തുക പോലും ചെയ്തു തരാത്ത ശരത്ത് ആണ് ബിനുവിന്റെ മനസ്സില്‍ തളിര്‍ത്ത പ്രണയത്തിന് ഫാക്ടമ്പോസ് 20:20:15 ഉം മെസ്സേജ് ഓഫറും ഇട്ട് കൊടുത്തത് എന്നതായിരുന്നു സുകുവിനെ കൂടുതല്‍ ഞെട്ടിച്ചത്.

"ഡാ എന്നാലും തെണ്ടി ശരത്താണത്രേ ലവന്റെ പ്രണയം തുറന്ന് പറയാനുള്ള കോണ്‍ഫിഡന്‍സ് കൊടുത്തത്. "

"അത് പിന്നെ നിനക്കൊക്കെ തുറന്ന് പറയാനുള്ള കോണ്‍ഫിഡന്‍സ് തരണേല്‍ ആദ്യം ഏതേലും ഒരു പെണ്‍കുട്ടി നിന്റെ മുഖത്ത് നോക്കണ്ടേ" : ശവത്തില്‍കുത്തില്‍ ഡോക്ട്രേറ്റ് നേടിയ വിനുവിന്റെയായിരുന്നു കമന്റ്.

 വിനു പറഞ്ഞതിലും ഒരല്പം കാര്യമുണ്ട്, ഒരുമാതിരി കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേര്‍ക്കൊക്കെ ചുരുങ്ങിയത് അഞ്ചരയടിയെങ്കിലും ഉയരം കാണും, അപ്പൊ പിന്നെ കുനിയാന്‍ ഇത്തിരി മടി കൂടി ഉള്ളവരാണെങ്കില്‍ അഞ്ചടി ഉയരക്കാരനായ സുകുവിനെ എങ്ങനെ നോക്കാനാ...

'ലുക്കിനും ഉയരത്തിനും സൈസിനും പ്രണയത്തില്‍ സ്ഥാനമില്ല' എന്ന് ഇത് മൂന്നുമുള്ള ഒരുത്തന്‍ ഉണ്ടാക്കിയ FB പോസ്റ്റ് (ഇന്‍സ്പയേര്‍ഡ് ഫ്രൊം എ ട്വീറ്റ് #ഫേമസ് ബ്ലോഗേര്‍സ് അടിച്ചുമാറ്റി എന്ന പരാതി കേള്‍ക്കാതിരിക്കാന്‍ വെക്കുന്നതാണീ കടപ്പാടിടല്‍ എന്ന് അസൂയക്കാര്‍ പറഞ്ഞ് പരത്തുന്നത് ദയവായി വിശ്വസിക്കാതിരിക്കുക) ഷെയര്‍ ചെയ്ത് ഏതെങ്കിലും ഒരുത്തീടെ ലൈക്കും കാത്ത് സുകു ഇരുന്നത് ഒരാഴ്ച ആണ്.
 ബിനുവിന്റെ കല്ല്യാണക്കാര്യം വീട്ടിലവതരിപ്പിക്കാന്‍ പോവുമ്പോ സുകുവിനൊരു ചെറിയ പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നു. പക്ഷേ,
"നിങ്ങള്‍ക്കെന്താ എന്റെ കല്ല്യാണക്കാര്യത്തില്‍ ഒരു ചൂടുമില്ലാത്തത്?" എന്ന സുകുവിന്റെ ചോദ്യം ഒരു തമാശയായേ വീട്ടുകാര്‍ എടുത്തുള്ളൂ.
ആരും മൈന്റ് ചെയ്യുന്നില്ലെന്ന് കണ്ടപ്പോള്‍ 'ഞാന്‍ സീരിയസ്സായിട്ടാ പറഞ്ഞത്' എന്ന സുകുവിന്റെ സങ്കടവും ദേഷ്യവും കലര്‍ന്ന അലര്‍ച്ച കേട്ട അച്ഛനും അമ്മയും ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പൊട്ടിച്ചിരിച്ചത്.

********************************************************************************
ബിനുവിന്റെ സുന്ദരികളായ കസിന്‍സ്, അവന്‍ കെട്ടാന്‍ പോവുന്നവളുടെ അസംഖ്യം കൂട്ടുകാരികള്‍ എന്നിവരെ സ്വപ്നം കണ്ട് സുകുവും വിനുവും ശരത്തും ലീവിനപ്പ്ലൈ ചെയ്തു. IRCTC ഓരോ തവണ ഇന്റേര്‍ണല്‍ സര്‍വ്വര്‍ എറര്‍ പേജ് ഡിസ്പ്ലേ ചെയ്യുമ്പോഴും തെളിയുന്ന അവരുടെ മുഖങ്ങള്‍ സുകുവിനൂര്‍ജ്ജം പകര്‍ന്നു കൊണ്ടിരുന്നു .

   തന്നെക്കാള്‍ ഒരു വയസ്സിനിളയവനായ ബിനു കെട്ടുന്നതില്‍ ഇത്തിരി അസൂയ ഉണ്ടെങ്കിലും അവന്റെ കല്ല്യാണത്തിന് പോവാന്‍ ഏറ്റവും കൂടുതല്‍ ഉത്സാഹം കാണിച്ചതും പ്ലാനിങ്ങ് നടത്തിയതും സുകുവായിരുന്നു.

മൊബൈലിന്റെ 5MP ക്യാമറയുടെ ഓട്ടോഫോക്കസ് എന്തൊക്കെയാ അബ്നോര്‍മ്മാലിറ്റീസ് കാണിക്കാന്‍ തുടങ്ങിയിട്ട് ദിവസം കുറച്ചായെങ്കിലും അത് ശരിയാക്കാനുള്ള ചൂട് വന്നത് ബിനുവിന്റെ കല്ല്യാണത്തിന് ഇനി 2 ദിവസം കൂടിയേ ഉള്ളുവല്ലോന്നോര്‍ത്തപ്പോഴാ..
   സുകുവിന്റെ മൊബൈലിനെ കുറിച്ച് പറയുമ്പോള്‍ രണ്ട് രണ്ടര വര്‍ഷം മുന്‍പ് വാങ്ങിയതാണ് ആ മൊബൈല്‍. ഇന്ത്യയില്‍ രണ്ടേ രണ്ട് പേരേ ആ മൊബൈല്‍ ഉപയോഗിച്ച് കാണുള്ളൂ, ആ മൊബൈല്‍ ഇറക്കിയ കമ്പനിയുടമയും സുകുവും അത്രയ്ക്ക് നല്ല പെര്‍ഫോര്‍മന്‍സും മാര്‍ക്കറ്റ് റിവ്യൂവുമായിരുന്നു. 10000 രൂപയ്ക്ക് വാങ്ങിയ മൊബൈല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോ തന്നെ സുകു വില്‍ക്കാന്‍ തീരുമാനിച്ചതാ..
 

യൂണിവേര്‍സല്‍ മൊബൈലില്‍ ചെന്നപ്പോ അവര്‍ അഞ്ഞൂറ് രൂപ കൊടുക്കാന്ന് പറഞ്ഞപ്പോ അവന്റെ തന്തയ്ക്ക് വിളിച്ചവിടുന്നിറങ്ങി സുകു മൊബൈല്‍ സ്റ്റോറില്‍ ചെന്ന് കയറി. ആ മൊബൈല്‍ കണ്ടപ്പോ അവിടത്തെ സെയില്‍സ്മാന്‍ പറഞ്ഞത് ഞങ്ങള്‍ ഈ നിമിഷം മുതല്‍ ഓള്‍ഡ് മൊബൈല്‍ വാങ്ങുന്നതും എക്സ്ചേഞ്ച് കൊടുക്കുന്നതും നിര്‍ത്തിയെന്നാണ്.

  അങ്ങനെ രണ്ടര വര്‍ഷം പിന്നിട്ടപ്പോള്‍ മൊബൈലിന്റെ അവശേഷിച്ചിരുന്ന ചുരുക്കം ചില അവയവങ്ങളില്‍ ഒന്നായ ക്യാമറയ്ക്കും കാന്‍സര്‍ ബാധിച്ചു. വീടിന് തൊട്ടടുത്തുള്ള കടയില്‍ മൊബൈലും കൊടുത്ത് സിം കാര്‍ഡും കൈയില്‍ പിടിച്ച് റൂമിലേക്ക് കടക്കുമ്പോഴാണ് ഇന്നലെ രാത്രി ഇട്ട FB സ്റ്റാറ്റസ്സിനെത്ര ലൈക്ക് കിട്ടിയോ ആവോ എന്നത് സുകുവിനോര്‍മ്മ വന്നത്.

  കൈയില്‍ മുറുകെ പിടിച്ചിരുന്ന സിം കാര്‍ഡ് എവിടെ വെക്കുമെന്ന് ചിന്തിച്ച് കൊണ്ട് ലാപ്പ് ഓണാക്കുന്നതിനിടയിലാണ് ഷര്‍ട്ടിടാതെ കട്ടിലില്‍ മലര്‍ന്ന് കിടന്ന് ടിവി കാണുന്ന ശരത്തും കുടവയറും സുകുവിന്റെ കണ്ണില്‍ പെട്ടത്.
 ഒരു കൈയില്‍ റിമോട്ടും മറു കൈയില്‍ ഇഷ്ടിക നെടുക ചീന്തിയത്രയും സൈസുള്ള അവന്റെ ഫോണും.
    സുകു സിം കാര്‍ഡ് ശരത്തിന്റെ പൊക്കിളില്‍ വെച്ച് കൊണ്ട് പറഞ്ഞു."ശരത്തേ, ഇതിവിടെ ഭദ്രമായി ഇരിയ്ക്കട്ടെ, ഞാനിപ്പ വരാം"
 പേപ്പട്ടി കടിച്ചാല്‍ ഇഞ്ചക്ഷന്‍ അടിക്കാന്‍ വേണ്ടി മാത്രമെന്ന് കരുതിയ പൊക്കിള്‍ കൊണ്ട് ഇങ്ങനെയും ഒരുപകാരമുണ്ടായല്ലോ എന്ന നിര്‍വൃതിയോടെ ഫേസ്ബുക്കിങ്ങ കഴിഞ്ഞിറങ്ങിയ സുകു ഞെട്ടി. പൊക്കിളും വയറും വഹിച്ചോണ്ട് ശരത്ത് ഫോണും ചെവിയില്‍ വെച്ച് ചുവരും ചാരി നില്‍ക്കുന്നു.
"ഡാ, എവിടെടാ പൊക്കിളിലെ സിം കാര്‍ഡ്": സുകു അലറി.
"ആരാടാ പൊക്കിളില്‍ സിം കാര്‍ഡ് വെച്ച് ഒക്കെ ഐറ്റം ഡാന്‍സ് ചെയ്തേ, രമ്യ നമ്പീശനോ മൈഥിലിയോ ": പാചകപരീക്ഷണത്തിലായിരുന്ന വിനു പുറത്തേയ്ക്ക് വന്നു.
"അല്ല നിന്റെ അമ്മാവന്‍ നമ്പീശന്‍ മൈ...." : ബാക്കി സുകു വിഴുങ്ങി, ഇല്ലേല്‍ പല്ലു മുപ്പത്തിരണ്ടും വിഴുങ്ങേണ്ടി വന്നേനേ.
"സോറീ ഡാ, കോള്‍ വന്നപ്പോ ഞാനത് മറന്നു പോയി, കട്ടിലിനടിയില്‍ എവിടേലും വീണു കാണും. നമുക്ക് നോക്കാം": ശരത്ത് സുകുവിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
 മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കേരള പോലീസിലെ മുങ്ങല്‍ വിദഗ്ദരെപോലെ പരാജയം സമ്മതിച്ചു തിരച്ചില്‍ നിര്‍ത്തി.

 *********************************************************************************
അത്തിപ്പഴം പഴുക്കുമ്പോ കാക്കയ്ക്ക് എവിടെയോ പുണ്ണ് എന്ന് പറയുന്നത് ഈ സോഫ്റ്റ്വയറന്മാര്‍ക്കാണേറ്റവും യോജിക്കുക. എന്തെങ്കിലും ഒരു ഫംങ്ഷനുള്ള ദിവസം വെളുപ്പിനേ ചെന്ന് സ്വൈപ്പ് ഇന്‍ ചെയ്തിട്ട് അഞ്ച്-അഞ്ചര മണിക്കൂര്‍ ഇരുന്ന് അറ്റന്റസ് ഒപ്പിച്ചിട്ട് സ്വൈപ്പ് ഔട്ട് ചെയ്തിറങ്ങാന്ന് വെച്ചാല്‍ കറക്റ്റായിട്ട് അന്ന് തന്നെയാവും ക്ലയന്റ് വിസിറ്റാന്‍ വരുന്നത്.
 "എന്റെ ക്ലയന്റിന് നാളെ ടീമിലുള്ള എല്ലാ അലവലാതികളെയും കാണണത്രേ"
 "അങ്ങേരുടെ കമ്പനീടെ ശവപ്പെട്ടീല്‍ ആദ്യത്തെ ആണി അടിച്ച നിങ്ങളെ കണ്ട് നന്ദി പറയാനാവൂല്ലേ": വിനുവിന്റെ വക ഗോള്‍.
"ഞാനും ഇവനും കൂടി നാളെ മൂന്ന് മണീടെ ട്രെയിനിന് വീട്ടിലേക്ക് പോവും, നമുക്ക് മറ്റന്നാള്‍ രാവിലെ ഷൊര്‍ണ്ണൂര്‍ വെച്ച് മീറ്റാം"
"ഷൊര്‍ണ്ണൂര്‍ നിന്ന് 9.30നാണ് നിലമ്പൂര്‍ പാസഞ്ചര്‍, അതിന് പോയാല്‍ മുഹൂര്‍ത്തത്തിന് മുന്‍പെത്താം. ആടുത്ത ട്രെയിന്‍ 12 മണിക്കാണ്, അതിനു പോയാല്‍ സദ്യ തീരുന്നതിന് മുന്‍പെത്താം"
"ഞങ്ങള്‍ 9.15ന് ടിക്കറ്റ് കൗണ്ടറിന് മുന്‍പില്‍ ഉണ്ടാവും, നിന്റെ കൈയ്യില്‍ മൊബൈല്‍ ഇല്ലാത്ത സ്ഥിതിയ്ക്ക് കറക്റ്റ് ടൈമിന് കൗണ്ടറിന് മുന്‍പില്‍ എത്തിക്കോണം"

  വിവാഹസുദിനം വന്നെത്തി.അലാം വെക്കാന്‍ ഒരു മൊബൈല്‍ ഇല്ലാത്തോണ്ട് സുകു വൈകി ആണെണീറ്റത്. കോയമ്പത്തൂര്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ആയത് കൊണ്ട് കറക്റ്റ് ടൈമിന് തന്നെ ട്രെയിന്‍ പുറപ്പെട്ടു.അല്ലെങ്കിലും ആവശ്യമുള്ളപ്പോള്‍ മാത്രം "punctuality is the art of waiting for others" എന്ന കലയില്‍ ഇന്ത്യന്‍ റെയില്വേ വിശ്വസിക്കാറില്ലല്ലോ..
  വംശനാശഭീഷണി നേരിട്ട് കൊണ്ടിരിക്കയാണേലും ഇന്ത്യയില്‍ ഇനിയും അവശേഷിക്കുന്ന STD ബൂത്തുകളില്‍ ഒന്ന് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോഴുമുള്ളത് കൊണ്ട് സുകു, ശരത്തിനെ വിളിച്ച് താന്‍ 12 മണിയുടെ വണ്ടിയ്ക്ക് ഷൊര്‍ണ്ണൂര്‍ നിന്നും കേറാമെന്നും ഒരു മണിയ്ക്ക് തുവൂര്‍ എത്തുമ്പോഴേക്കും പിക്ക് ചെയ്യാന്‍ ഒരു വണ്ടിയുമായി എത്താനും അറിയിച്ചു.

ഒരു ബൈക്കും ബിനുവിന്റെ കസിനും സുകുവിനെ പിക്ക് ചെയ്യാനായി പുറപ്പെട്ടു..  സുകുവിന് തന്നെ തിരിച്ചറിയാന്‍ വേണ്ടി "സുകു, വെല്‍ക്കം റ്റു തുവ്വൂര്‍" എന്നെഴുതിയ നെയിംപ്ലേറ്റ് പോലൊരു സംഭവവുമായി ആണ് ബിനുവിന്റെ കസിന്‍ പുറപ്പെട്ടത്.


തുവൂര്‍ സ്റ്റേഷന്റെ പത്തുനൂറ്റമ്പത് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു ഒരാള്‍ നെയിംപ്ലേറ്റ് ഒക്കെ പിടിച്ച് ട്രെയിനീന്നിറങ്ങുന്നൊരാളെ സ്വീകരിക്കാന്‍ വന്നത്.
 

To be a one woman man... it needs a quality of mind

Posted: Wednesday, September 26, 2012 by Admin in Labels:
4



   ഒരു സിനിമ എന്ന നിലയില്‍ ട്രിവാണ്ട്രം ലോഡ്ജില്‍ ഒരു വാച്ചബിള്‍ സിനിമ എന്നതിനപ്പുറത്തൊന്നുമില്ല. ഒരു സാധാരണ കഥയെ interesting ആയി അവതരിപ്പിച്ച അനൂപ് മേനോന്റെ തിരക്കഥ തന്നെയാണ് താരം. വികെപി അനൂപിന്റെ തിരക്കഥയ്ക്ക് മോശമല്ലാത്ത ദൃശ്യഭാഷ ചമച്ചു എന്നും പറയാം. സിനിമയുടെ മൂഡിനിണങ്ങുന്ന വിധത്തില്‍ ക്യാമറയും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ഒരുക്കിയതും ട്രിവാണ്ട്രം ലോഡ്ജ് പ്രേക്ഷകനെ രസിപ്പിക്കുന്നതിന് സഹായിച്ചു.
   
വിമര്‍ശകര്‍ പറയുന്നത് പോലെ ട്രിവാണ്ട്രം ലോഡ്ജിലെ സംഭാഷണങ്ങളില്‍ അശ്ളീലതയുടെ അതിപ്രസരമുണ്ട്. ഒരു ലോഡ്ജില്‍ ഒരുമിച്ച് താമസിക്കുന്ന  ബാച്ചിലേര്‍സിന്റെ സംഭാഷണങ്ങള്‍ക്കിടയില്‍ അശ്ളീലപരാമര്‍ശാങ്ങള്‍ കടന്നു വരുന്നത് സ്വാഭാവികം മാത്രമാണ്, പ്രത്യേകിച്ച് മിക്കവാറും പേര്‍ ലൈംഗികതയില്‍ അതീവതാത്പര്യമുള്ളവര്‍ ആയത്കൊണ്ട്.  സമീപകാലത്തിറങ്ങിയ ചില ചിത്രങ്ങള്‍ ബീപ് സൗണ്ട് പോലുമില്ലാതെ f*** എന്ന വാക്ക് നിരന്തരം ഉപയോഗിച്ചിരിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ട്രിവാണ്ട്രം ലോഡ്ജില്‍ തെറികളും അശ്ലീലപരാമര്‍ശങ്ങളും ഉപയോഗിക്കുന്നിടത്തെല്ലാം 'ബീപ്' സൗണ്ടെങ്കിലും ഉപയോഗിച്ചത് തന്നെ വല്ല്യ കാര്യമാണ്.

ട്രിവാണ്ട്രം ലോഡ്ജിലെ താമസക്കാര്‍

      കേന്ദ്രകഥാപാത്രം ജയസൂര്യയുടെ അബ്ദുവായിരിക്കാം പക്ഷെ പ്രേക്ഷകനെ കൂടുതല്‍ ചിരിപ്പിച്ചത് എഴുത്തുകാരനും സംവിധായകനുമായ പി. ബാലചന്ദ്രന്‍ ജീവന്‍ കൊടുത്ത 'കോര' സാറാണ്‍. ട്രിവാണ്ട്രം ലോഡ്ജിലെ മറ്റ് താമസക്കാരായ ബാച്ചിലേര്‍സിന് എല്ലാ കാര്യങ്ങളിലും ഉപദേശം കൊടുക്കുന്ന 999 പെണ്ണുങ്ങളെ പ്രാപിച്ചെന്ന് അവകാശപ്പെടുന്ന ഒരു റിട്ടയേഡ് ക്ളര്‍ക്കാണ് കോര. ഒരു സ്ത്രീയെ കാണുന്ന മാത്രയില്‍ തന്നെ അവള്‍ ഏത് തരക്കാരിയാണെന്ന് വാത്സ്യായന്റെ കാമശാസ്ത്രത്തെ അധികരിച്ച് തിരിച്ചറിയാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന ടിയാന്‍ താന്‍ ആയിരാമത് പ്രാപിക്കാന്‍ പോവുന്ന പെണ്ണിന് ഒരല്പ്പം സ്പെഷ്യാലിറ്റി വേണമെന്ന് ആഗ്രഹിക്കുന്നയാളാണ്. 999 പെണ്ണുങ്ങളെ പ്രാപിക്കുന്നത് പോയിട്ട്, കോര സാര്‍ ഒരു പെണ്ണിന്റെ മുഖത്ത് നേരെ നോക്കിയിട്ട് പോലുമുണ്ടാവില്ലെന്ന് പ്രേക്ഷകന്‍ സംശയിച്ച് പോവുന്ന ആ സീനിലെ പി. ബാലചന്ദ്രന്റെ അഭിനയം ബാക്കി സീനിലെ അഭിനയത്തേക്കാള്‍ വളരെ നന്നായിരുന്നു. സൈജു കുറുപ്പിന്റെ ഷിബു വെള്ളായനി തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കാം. സ്റ്റാര്‍ ഹോട്ടലിലെ ലിഫ്റ്റിനരികില്‍ വെച്ച് അബ്ദുവിനെ കാണുന്ന സീനും സൈജുവിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനുമെല്ലാം കലക്കി.

     സ്ത്രീയുടെ സ്വാതന്ത്ര്യം ആസ്വദിക്കാന്‍(അനൂപ് മേനോന്‍ എന്ന രചിയിതാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'കഴപ്പ്') വിവാഹം മോചനം വാങ്ങി കൊച്ചിയിലേക്ക് വരുന്ന ധ്വനിയായി ഹണി റോസും രവിശങ്കറായി അനൂപ് മേനോനും നന്നായി അഭിനയിച്ചു. രവിശങ്കറിന്റെ അച്ഛനായി പി. ജയചന്ദ്രനെ അവതരിപ്പിച്ചത് ഒരല്പം മുഴച്ചു നിന്നു. ജയചന്ദ്രനെ സ്ക്രീനില്‍ കാണുന്നത് ഒരു നല്ല അനുഭവമായിരുന്നു, കാരക്റ്ററും നന്നായിരുന്നു പക്ഷെ ജയചന്ദ്രന്റെ അഭിനയം ചിലപ്പോഴെങ്കിലും അല്പ്പം ഓവറായി തോന്നി. ജയസൂര്യയുടെ സെക്സ്മാനിയാക്കായ എന്നാല്‍ അത് പുറത്ത് കാണിക്കാന്‍ ധൈര്യമില്ലാത്ത അബ്ദു പ്രേക്ഷകനെ ശരിക്കും വിസ്മയിപ്പിച്ചു. അനൂപ് മേനോന്‍- ജയസൂര്യ കെമിസ്ട്രി ഒരിക്കല്‍ കൂടി വിജയിച്ചു എന്ന് വേണം പറയാന്‍ .
    തട്ടത്തിന്‍ മറയത്തിലെ പ്രണയജോഡികളെ പോലും കവച്ചു വെക്കുന്ന പെര്‍ഫോമന്‍സായിരുന്നു ബാലതാരങ്ങള്‍ തങ്ങളുടെ നിഷ്ക്കളങ്കപ്രണയത്തില്‍ കാഴ്ച വെച്ചത്.

അനൂപ് മേനോനും തൂവാനത്തുമ്പികളും

     അര്‍ജ്ജുന്‍ (മാസ്റ്റര്‍ ധനഞ്ജയ്) തന്റെ കുട്ടി കാമുകിയോട് I like Christianity എന്ന് പറയുമ്പോള്‍ 'എങ്കില്‍ ഞങ്ങടെ മതത്തില്‍ ചേര്‍ന്നോ' എന്ന് ബേബി നയന്‍താര മറുപടി കൊടുക്കുകയും ചെയ്യുമ്പോള്‍ 'എന്നെ ചേര്‍ത്താല്‍ നിനക്ക് കാശ് കിട്ടുമോ?' എന്ന അര്‍ജ്ജുന്റെ 'നിഷ്കളങ്കമായ' തമാശ മതപ്രചാരകരെ കാണുമ്പോള്‍ ഒരു സാധാരണ മലയാളിക്കുണ്ടാവുന്ന സംശയം അനൂപ് മേനോനും ഉണ്ട് എന്നതില്‍ നിന്നുരുത്തിരിഞ്ഞതാവാം. 'ഞാനൊരു മുസ്ലീമാണ്, പക്ഷെ പള്ളീലൊന്നും പോകാറില്ലട്ടോ' എന്ന് അബ്ദുവിനെക്കൊണ്ട് പറയിക്കുന്നതും അനൂപ് മേനോന്റെ പരിഹാസമാവാം. വിവാഹമോചിതയായ ധ്വനി ഇനി താന്‍ ഇഷ്ടപ്പെട്ട ആണുങ്ങള്‍ക്കൊപ്പമെല്ലാം വിവാഹത്തിന്റെ ബന്ധനമില്ലാതെ ജീവിക്കാന്‍ പോവുകയാണെന്ന് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ളീഷില്‍ പറയുമ്പോള്‍ 'ഇതിന് മലയാളത്തില്‍ പറയുന്ന പേരാണ് കഴപ്പ്' എന്ന കൂട്ടുകാരിയുടെ മറുപടിയും ചിലര്‍ക്കെങ്കിലുമുള്ള നിശിത വിമര്‍ശനമാണ്. ഒരു നിമിശത്തെ 'fun'ന് വേണ്ടി താന്‍ കാത്തു സൂക്ഷിക്കുന്ന 'one woman man' എന്ന പെരുമ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രവിശങ്കര്‍ 'Quality of mind' ഉള്ള ചുരുക്കം ചില മലയാളികളില്‍ ഒരാളാണ്.

     ബാബു നമ്പൂതിരിയുടെ തൂവാനത്തുമ്പികളിലെ 'തങ്ങളു'ടെ പുനര്‍ജ്ജന്മം അനൂപ് മേനോന്റെ തൂവാനത്തുമ്പികളോടുള്ള അടങ്ങാത്ത ആരാധനയുടെ ഫലമാണെന്ന് തോന്നുന്നു. കോക്ക്ടെയിലിലെ പേര് കേള്‍ക്കുമ്പോഴേ ഒരു പിശക് ലക്ഷണമുള്ള ബിയാട്രിസ്സും ബ്യൂട്ടിഫുളിലെ മേഘ്നാരാജ് - ക്ളാര introductionഉമെല്ലാം ഇതേ ആരാധനയില്‍ നിന്നുടലെടുത്തതാവണം. ബിസിനസ്സ് എല്ലാം ഡൗണായി ഒരു തെരുവ് വേശ്യയുടെ സഹായം തേടേണ്ട അവസ്ഥയില്‍ എത്തിയ 'തങ്ങളു'ടെ പുനര്‍ജ്ജന്മം വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു( 'ഉദകപ്പോള'യില്‍ തങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവനായിരുന്നെങ്കിലും തൂവാനത്തുമ്പികളില്‍ അങ്ങനെയായിരുന്നില്ലല്ലോ?)
Pic Courtesy: Trivandrum Lodge wiki page.

  
NB: ഇനിയും ഒരുപാട് എഴുതാനുണ്ട്, തത്ക്കാലം ഇവിടെ നിര്‍ത്തുന്നു. സിനിമയെ ചര്‍ച്ച ചെയ്യുന്ന ഒന്ന് രണ്ട് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യാന്‍ എന്ന് കരുതി എഴുതി തുടങ്ങിയതാണ്. ഇത്രയും നീണ്ട് പോയ സ്ഥിതിയ്ക്ക് ബ്ളോഗില്‍ പോസ്റ്റിയെന്ന് മാത്രം

ഉറക്കം

Posted: Sunday, July 22, 2012 by Admin in Labels:
17


നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഭാവന ഇനിയും വളര്‍ന്ന് തുടങ്ങിയിട്ടില്ലാത്തതിനാല്‍ മുറ്റ് കോമഡിയുള്ള ക്ലൈമാക്സും ഉപമകളും പ്രതീക്ഷിക്കരുത്. ഹൈദരാബാദ് ജീവിതത്തിനിടയിലെ ചില ഓര്‍മ്മകള്‍ ഒന്ന് വളച്ചൊടിച്ച് കുറിച്ചിട്ടെന്ന് മാത്രം

    
    ഷുക്കൂര്‍, അത്യാവശ്യം തടീം നല്ല കറുത്ത നിറവും ഉള്ള ഒരു യുവ കോമളന്‍. ഇനിയും വളര്‍ന്ന് തുടങ്ങിയിട്ടില്ലാത്ത താടിയില്‍ ഫാക്റ്റംപോസ് 20-20-56ഉം ഇട്ട് ബുള്‍ഗാനും സ്വപ്നം കണ്ടിരിക്കുന്ന ഒരു സാധാരണ ഐ ടി ബിഗിനര്‍. മുന്നില്‍ പകുതി പൊട്ടിയ രണ്ട് പല്ലുകള്‍. അതിന് പിന്നില്‍ ഒരു കഥയുണ്ട്.
ഷുക്കൂര്‍ പ്ലേസ്മെന്റ് കിട്ടി കോള്‍ലെറ്ററും കാത്തിരിക്കുന്ന സമയത്ത് ഒരു പശൂനെ വാങ്ങിച്ച് വളര്‍ത്താന്‍ തുടങ്ങി. അത്യാവശം പാലോക്കെ കിട്ടും അത് സൈക്കിളില്‍ അടുത്ത കടയില്‍ രാവിലെ അഞ്ച് മണിയ്ക്ക് തന്നെ കൊണ്ടു കൊടുക്കണം. അങ്ങനെ സാമാന്യം ഇരുട്ടുള്ള ദിവസം മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോയില്‍ കൊണ്ടിടിച്ചു. രണ്ട് പല്ലിന്റെ പകുതിയും കുറേ ചോരയും മഹാഗണീടെ കളറുള്ള ശരീരത്തിലെ കുറച്ച് കോട്ടിങ്ങും പോയി. മുന്നിലെ ഓട്ടോ നീ കണ്ടില്ലായിരുന്നോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഷുക്കൂര്‍ പറയും.
  'ഓട്ടോ ഞാന്‍ കണ്ടായിരുന്നു, ഒരു കൈയില്‍ കുടയും മറ്റേ കയ്യില്‍ ഹാന്റിലും ടോര്‍ച്ചും കൂടി പിടിച്ചതു കൊണ്ട് ബ്രേക്ക് പിടിക്കാന്‍ പറ്റിയില്ല. പിന്നെ അടപ്പ് നന്നായിട്ടതു കൊണ്ട് രണ്ട് ലിറ്റര്‍ പാല് പോയില്ല'
'ടോര്‍ച്ചോ? ഓ സൈക്കിളിന് ലൈറ്റ് ഇല്ലായിരുന്നല്ലേ?'
'ലൈറ്റ് ഉണ്ടായിരുന്നേല്‍ അതും പൊട്ടിയേനെ'

     ഷുക്കൂറും ബിനുവും ഒപ്പം ജോലി ചെയ്യുന്ന മൂന്ന് മലയാളികളും ഹൈദരാബാദില്‍ ഒരു 2BHK വീടെടുത്ത് താമസിക്കുകയാണ്.  വളരെ ശാന്തസുന്ദരമായ സ്ഥലം.
സെമിഫര്‍ണിഷ്ഡ് ഹൗസ്, പെയിന്റിങ്ങുകാര്‍ ഉപേക്ഷിച്ച് പോയ ഒരു പഴയ സ്റ്റൂള്‍ ഉള്ളതുകൊണ്ട് അങ്ങനെ വിളിക്കാം. 5 പായ രണ്ട് ബക്കറ്റ് , മഗ് തുടങ്ങിയ അവശ്യസാധനങ്ങള്‍ വാങ്ങി താമസമാരംഭിച്ചപ്പോഴാണറിയുന്നത് രണ്ട് ദിവസത്തിലൊരിക്കലേ വെള്ളം വരുള്ളൂന്ന്, വെള്ളം വരുമ്പോ രണ്ട് ടാങ്കിലും പിടിച്ച് വെക്കണം പോലും എങ്കിലേ രണ്ട് ദിവസത്തേക്ക് തികയുള്ളൂ പോലൂ.
 5 പേര്‍ക്ക് രണ്ട് ദിവസം കക്കൂസില്‍ പോവാന്‍ കഴിയില്ല ഈ ആയിരം ലിറ്റര്‍ വെള്ളം കൊണ്ടെന്നും ഒരു ടാങ്ക് കൂടി വേണമെന്നും ആഴ്ചയിലൊരിക്കല്‍ മാത്രം കുളിച്ച് ശീലിച്ച ഹൗസ് ഓണറിനെ ബോധ്യപ്പെടുത്താന്‍ ഇത്തിരി കഷ്ടപ്പെടേണ്ടി വന്നു. പുള്ളി ഒരു ഐടി കമ്പനിയിലെ ഡെലിവറി ഹെഡ് ആയത് കൊണ്ടാവും 500 ലിറ്ററിന്റെ ടാങ്ക് ആവശ്യപ്പെട്ടപ്പോ 300  ലിറ്ററിന്റെ വല്ല ഓയിലിന്റെയോ മറ്റോ ഒരു ബാരല്‍ കൊണ്ട് ഡെലിവര്‍ ചെയ്തത്. ടെസ്റ്റ് എന്‍‍ജിനീയേര്‍സായ ഷുക്കൂറും കൂട്ടുകാരും കുറച്ചു കൂടി ക്വാളിറ്റിയുള്ള പ്രൊഡക്റ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൗസ് ഓണറിന്റെ ഒരൊറ്റ ചോദ്യത്തില്‍ വീണു.
" മക്കളേ നാട്ടുനടപ്പായ മൂന്ന് മാസത്തെ വാടക അഡ്വാന്‍സിലേക്ക് ഇനിയും ഒരു മാസത്തേതു കൂടി ഞാന്‍ വാങ്ങിക്കണോ അതോ ഇത് കൊണ്ടഡ്ജസ്റ്റ് ചെയ്യുന്നോ?"
താഴെ വെച്ചാല്‍ കാല് വാരും തലയില്‍ വെച്ചാല്‍ ചെവി കടിക്കും എന്ന് തന്റെ കുട്ടിയെപറ്റി പണ്ടാരോ പറഞ്ഞ പോലെ ബാരല്‍ എവിടെ വെക്കും എന്നതായിരുന്നു ഷുക്കൂറിന്റെ അടുത്ത പ്രശ്നം. പുറത്ത് വെച്ചാല്‍ വല്ലവനും വെള്ളം മുക്കിക്കൊണ്ട് പോയാലോ എന്ന പേടിയുള്ളത് കൊണ്ട് (ആന്ദ്രയിലാണെങ്കിലും അടുത്ത് കുറച്ച് മലയാളിബാച്ചികള്‍ താമസിക്കുന്നുണ്ടായിരിന്നു) ബാരല്‍ അടുക്കളയുടെ ഒരു മൂലയ്ക്ക് പ്രതിഷ്ഠിച്ചു.

ആദ്യമൊക്കെ രണ്ട് ദിവസത്തിലൊരിക്കല്‍ രാവിലെ ഏഴരാന്നൊരു സമയമുണ്ടേല്‍ വെള്ളം വന്നിരിക്കുമെന്നുറപ്പ്. വെള്ളം വരുന്ന ആ ഒരു മണിക്കൂര്‍ സമയത്ത് മോട്ടോര്‍ ഓണ്‍ ചെയ്തില്ലെങ്കില്‍ വീടിനു മേലെയുള്ള ടാങ്കില്‍ വെള്ളം സ്റ്റോക്ക് ചെയ്യാന്‍ പറ്റില്ലെന്നതിനാല്‍ വീക്കെന്‍ഡ് വരെ അലാറം വെച്ച് എണീക്കേണ്ടി വരുന്ന അവസ്ഥ ശത്രുക്കള്‍ക്ക് പോലെ കൊടുക്കല്ലേ ഈശ്വരാ എന്ന് പ്രാര്‍ത്ഥിച്ച ശനിയായ്ചകളും ഞായറായ്ചകളും ഓര്‍ക്കുമ്പോള്‍ ഷുക്കൂറിനിന്നും ഒരു ഞെട്ടലാണ്. വേനലായതോടു കൂടി രണ്ട് ദിവസത്തില്‍ വന്നു കൊണ്ടിരുന്ന വെള്ളം മൂന്നും നാലും ദിവസം കഴിഞ്ഞിട്ടും വരാതായി. അങ്ങനെ ദിവസം രണ്ട് നേരം കുളിക്കുന്നവന്മാരുടെയൊക്കെ കുളി തെറ്റി, I mean കുളീടെണ്ണം ആഴ്ചയില്‍ രണ്ടും മൂന്നുമായി ചുരുങ്ങി.
' ഹോ! ഈ ഡിയോഡ്രന്റ് ഒക്കെ കണ്ട് പിടിച്ചില്ലായിരുന്നെങ്കില്‍ തെണ്ടി പോയേനെ"  എന്ന് മിക്കവാറും ദിവസങ്ങളിലൊക്കെ ഷുക്കൂറിന് ആത്മഗതിക്കേണ്ടി വന്നു.
ഇപ്പോഴാണ് ഓഫീസിലെ എല്ലാ ബില്‍ഡിങ്ങിന്റേയും എല്ലാ ഫ്ലോറിലും പത്ത് പന്ത്രണ്ട് ടോയ്ലറ്റ് ഉണ്ടാക്കി വെച്ചതിന്റെ ഗുട്ടന്‍സ് ബിനുവിന് പിടികിട്ടിയത്. 
ഇവന്മാരൊക്കെ കക്കൂസില്‍ വെച്ചാണോ സോഫ്റ്റ്വെയര്‍ ഡവലപ്പ് ചെയ്യുന്നതെന്ന് അന്ന് കളിയാക്കി മാനേജരോടു ചോദിച്ച ബിനുവിന് തന്നെ തന്റെ വയര്‍ സോഫ്റ്റ് ആക്കാന്‍ പല ദിവസങ്ങളിലും ആ ഡെവലപ്പ്മെന്റ് സെന്ററുകളെ ആശ്രയിക്കേണ്ടി വന്നു.

    വീടിന്റെ വാതില്‍ തുറന്നാല്‍ നേരെ കാണുന്നത് ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കാണ്. ഈ വാട്ടര്‍ ടാങ്ക് കാണുന്ന പുലരികളിലെല്ലാം താക്കോല്‍ തരുമ്പോള്‍ ഹൗസ് ഓണര്‍ പറഞ്ഞ വാക്കുകള്‍ ബിനുവിനോര്‍മ്മ വരും.
'10 ലിറ്റര്‍ വെള്ളം നിറച്ച കുടം കണ്ട് ദിവസം തുടങ്ങുന്നത് തന്നെ ഐശ്വര്യമാണ്, അപ്പോ പിന്നെ ഒരു ലക്ഷം ലിറ്റര്‍ വെള്ളം നിറച്ച ടാങ്ക് കണ്ടുണരുന്നെതെന്തൈശ്വര്യമായിരിക്കും'
'എന്തൈശ്വര്യമായിരിക്കും'

ഒരു ലക്ഷം ലിറ്ററിന്റെ ഐശ്വര്യം കണ്ടുണര്‍ന്നിട്ടിപ്പോ പല്ല് തേക്കാന്‍ പോലും വെള്ളമില്ലെടാ പട്ടീന്ന് ഹൗസ് ഓണറെ വിളിച്ച് പറയണമെന്നു ഷുക്കൂറിനും ബിനുവിനും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഹൈദരാബാദ് സിറ്റിയില്‍ ബാച്ചിലേര്‍സിന് ഒരു വീട് കിട്ടാന്‍ ഫേസ്ബുക്കില്‍ ബോയ്സിന് ഒരു ലൈക്ക് ഒപ്പിക്കാനുള്ളതിനേക്കാളും ബുദ്ധിമുട്ടാണെന്നറിയുന്നത് കൊണ്ട് തത്ക്കാലം വേണ്ടെന്ന് വച്ചു. 

    പിന്നെ വീടിന്റെ ചുറ്റുപാടിനെ പറ്റി പറയുകയാണേല്‍ വളരെ നല്ല ചുറ്റുപാടാണ്. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത് റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിയും ആന്ദ്രയിലെ ഒരു പ്രമുഖരാഷ്ട്രീയപാര്‍ട്ടി നേതാവുമായ ഒരു താടക. അവരെ താടക എന്ന് വിളിച്ചതു കൊണ്ടൊന്നും തോന്നരുത് അത്രയ്ക്ക് നല്ല തങ്കപ്പെട്ട സ്വഭാവമാണ്. ഷുക്കൂറും കൂട്ടരും വീടിന്റെ മുറ്റത്തൂന്ന് ക്രിക്കറ്റ് കളിച്ചതിന് ഹൗസ് ഓണറെ വിളിച്ച് തെറി പറഞ്ഞ അവരെ താടക എന്നല്ലായിരുന്നു വിളിക്കേണ്ടത്.

'ഹലോ നരസിംഹം, നിങ്ങടെ വീട്ടില്‍ താമസിക്കുന്ന ആ പിള്ളേരെ ഉടനെ പുറത്താക്കണം'
'എന്തു പറ്റി മാഡം?'
' അവര് വീട്ടു മുറ്റത്തൂന്ന് ക്രിക്കറ്റ് കളിയും ബഹളവുമാണ്, ഭയങ്കര ശല്യമാണ്.'
'പിള്ളേരല്ലേ മാഡം അവര് കളിച്ചോട്ടേന്ന് വെച്ചാല്‍ പോരേ ...'

'മിസ്റ്റര്‍ നരസിംഹം, ബഹളം സഹിക്കാം. അവര്‍ കളിക്കുമ്പോ പന്ത് വലിയ ശബ്ദത്തില്‍ ഞങ്ങടേ ഗേറ്റിലും മതിലിലും വന്നിടിച്ചിട്ട് ഞങ്ങള്‍ക്കുറങ്ങാന്‍ പറ്റുന്നില്ല, നിങ്ങള്‍ എത്രയും പെട്ടെന്ന് അവരെ പുറത്താക്കുന്നോ അതോ ഞാന്‍ അടൂത്ത നടപടി നോക്കണോ?'
'ഓ! മാഡത്തിന് പകല്‍ ഉറങ്ങുന്ന ശീലമുണ്ടായിരുന്നല്ലേ, ഞാന്‍ അവരോട് പകല്‍ കളിക്കരുതെന്ന് പറയാം. മാഡം , തത്ക്കാലം ഈ പ്രാവശ്യം ഒന്ന് ക്ഷമിക്ക്.'

'ആരാ മിസ്റ്റര്‍ പകല്‍ ഉറങ്ങുന്നേ, ആ ആഭാസന്മാര്‍ രാത്രി പതിനൊന്ന് മണിക്ക് ശേഷമാ കളി തുടങ്ങുന്നേ'

അന്നത്തോടെ ഷുക്കൂറിന്റെം ടീമിന്റെയും ക്രിക്കറ്റ് കളി നിന്നു.

****************************************************************************************
   അങ്ങനെ ഒരു ദിവസം തന്റൊപ്പം ട്രെയിനിങ്ങ് കഴിഞ്ഞിറങ്ങിയ തെലുങ്കന്‍ ഓഫീസ് കമ്മ്യൂണിക്കേറ്ററില്‍ ഷുക്കൂറിനെ പിങ്ങ് ചെയ്തത്.
'ഡ്യൂഡ്, കാന്‍ ഐ ഹാവ് യുവര്‍ റൂം കീ'
അവന്റെ ഗേള്‍ഫ്രന്റ് തെലുങ്കത്തി മാലിനിയോടൊപ്പം ഫുഡ് കോര്‍ട്ടിലും ഗ്രൗണ്ടിന്റെ മൂലയ്ക്കും ഒക്കെ വെച്ച് കാണുമ്പോ മുഖത്തു പോലും നോക്കാത്തവനാ ഇപ്പോ ഡ്യൂഡ് എന്നൊക്കെ. ബൈ ദി ബൈ എന്തിനാവും കീ, ടോയ്ലറ്റില്‍ പൊവാനാണേല്‍ ഇവിടുണ്ട് സെണ്ട്രലൈസ്ഡ് ഏസീ ടോയ്ലറ്റ്. ഉറങ്ങണേല്‍ ഏ സി ഡോര്‍മിട്രി.

ചിലപ്പോ യൂറോപ്പ്യന്‍ ടോയ്ലറ്റ് ശരിയാവില്ലായിരിക്കും. പുവര്‍ ഫെല്ലോ, നമ്മള്‍ ഇതൊക്കെ കാണുന്നതിവിടെ വെച്ചാ; പക്ഷേ ഒരൊറ്റ ദിവസം കൊണ്ടെല്ലാം ശരിയാക്കിയെടുത്തില്ലേ. ട്രെയിനില്‍ വരുന്ന വഴിക്ക് ടി ടി ഇയെക്കൊണ്ട് ടൈ അഴിപ്പിച്ച് ടൈ കെട്ടാന്‍ പഠിച്ച ടീമാണ് ഷുക്കൂര്‍, പിന്നാ ഒരു യൂറോപ്പ്യന്‍ ക്ലോസറ്റ്.

ഷുക്കൂര്‍ റിപ്ലൈഡ്: 'യാഹ്, ഷുവര്‍. വാട്ട് ഹാപ്പന്‍ഡ് മാന്‍?'
' ഞാനും എന്റെ ഫ്രണ്ട് മാലിനിയും ഇന്ന് മുതല്‍ കാറ്റ് കോച്ചിങ്ങിന് ചേര്‍ന്നു,മോണിങ്ങ് ക്ലാസ്സ് ആയത് കൊണ്ട് കാര്യമായി ഉറങ്ങാന്‍ പറ്റിയില്ല. ഞങ്ങള്‍ക്ക് കുറച്ച് സമയം ഒന്നുറങ്ങണം'
'ഒക്കെ ഡ്യൂഡ്, ഞാന്‍ ബാക്കി റൂമ്മേറ്റ്സിനോടൊന്നു ചോദിച്ചിട്ട് കീ ബിനുവിനോട് വാങ്ങിച്ച് തരാം'


അവന്റെയൊക്കെ ഫ്രണ്ടാണ് ഫ്രന്റ് , നമുക്കുമുണ്ട് ഫ്രന്റൊക്കെ അവന്മാര് കാരണം ഉള്ള ഉറക്കം കൂടി പോവാറാണ് പതിവ്. മാത്യു , അവന്‍ രാവിലെ ആറ് മണിക്കെണീറ്റ് ഏഷ്യാനെറ്റ് ന്യൂസും വെച്ച് സ്തോത്രം പാടും. മറ്റവന്‍ ബിനു, രാത്രി ഉറങ്ങാന്‍ തുടങ്ങുമ്പോ ഏതോ ഒരു ബുക്കുമെടുത്ത് സായിബാബയുടെ പടത്തിന് മുന്നില്‍ ചെന്നിരുന്ന്  മനുഷ്യന് മനസ്സിലാവാത്ത ഏതോ ഭാഷയില്‍ എന്തൊക്കെയോ ചൊല്ലും, ഭജന്‍ ആണ് പോലും ഭജന്‍.

ഷുക്കൂര്‍ ഉടനെ തന്നെ ഒരു ഗ്രൂപ്പ് ചാറ്റ് ഓപ്പണ്‍ ചെയ്ത് കാര്യം ബാക്കി നാലിനേം അറിയിച്ചു.

'നമ്മളഞ്ചും അവനും അവളും ബെഞ്ചിലാ, നമ്മളിവിടെ ഓഫീസ് കമ്മ്യൂണിക്കേറ്ററിലും ബ്ലോഗിലും ചോറീം കുത്തിയിരിക്കുമ്പോ അവന്‍ മാത്രം ഉണ്ടാക്കണ്ട'; മാത്യുവിന്റെ കമന്റ്.
'നമ്മളോ ഉറങ്ങുന്നില്ല, അവനെങ്കിലും ഉറങ്ങിക്കോട്ടഡേയ്' , ഷുക്കൂറിന്റെ മഹാമനസ്ക്കത.

അവസാനം ബിനു താക്കോല്‍ എത്തിച്ചു കൊടുക്കുകയും അവര് പോയി സുഖമായിട്ടുറങ്ങി തിരിച്ചു പോരുകയും ചെയ്തു.

അടുത്ത ഒരു മാസത്തിനിടെ തെലുങ്കനും മാലിനിയും ഒരു നാലഞ്ച് ദിവസം ഉറങ്ങാന്‍ പോയി.

  'അളിയാ ഇതിനിയും നിര്‍ത്തിയില്ലേല്‍ ആ സെക്രട്ടറി മറുത ചിലപ്പോ ഇമ്മോറല്‍ ട്രാഫിക്ക് നടക്കുന്നൂന്ന് പറഞ്ഞ് നൂറില്‍ വിളിക്കും'

ബിനുവിന്റെ സംശയം ശരിയാണെന്ന് ഷുക്കൂറിനും തോന്നി.
'പക്ഷെ തെലുങ്കന്റടുത്ത് എങ്ങനെ കാര്യം പറയും'
ചര്‍ച്ചയ്ക്കൊടുവില്‍ ആ കര്‍ത്തവ്യവും ഷുക്കൂറിന്റെ തലയില്‍ തന്നെ നിക്ഷിപ്തമായി.





 തെലുങ്കന് നല്ല സുഖമില്ലാത്തോണ്ട് ലീവെടുത്ത ഒരു സുപ്രഭാതത്തില്‍ ഷുക്കൂര്‍ മാലിനിയെ ഒറ്റയ്ക്ക് ഫുഡ് കോര്‍ട്ടില്‍ കണ്ടു മുട്ടി.

'ഹായ് മാലിനി, ഐ ആം ഷുക്കൂര്‍ സണ്‍ ഓഫ് ബീരാന്‍;'
ഛെ! ഡയലോഗ് മാറി പോയി, വാരണം ആയിരം ഒരു അഞ്ചാറ് തവണ കണ്ടേല്‍ പിന്നെ ഹായ് മാലിനി പറയേണ്ടിടത്തെല്ലാം ഈ ഡയലോഗ് ആണ് വരുന്നത്. Retake....
'ഹായ് മാലിനി, കണ്ടിട്ട് എന്തോ കളഞ്ഞു പോയ അണ്ണാനെ പോലുണ്ടല്ലോ, എന്ത് പറ്റി?'
' ഇന്ന് കാറ്റിന്റെ ക്ലാസ്സ് ഉണ്ടായിരുന്നു, നല്ല ഉറക്കക്ഷീണമുണ്ട്'

'ഓ ഉറങ്ങാന്‍ പോവാന്‍ നിന്റെ ബെസ്റ്റ് ഫ്രന്റില്ലല്ലോ, ബൈ ദി ബൈ ഞാന്‍ വേണേല്‍ ബൈക്കില്‍ എന്റെ വീട്ടില്‍ കൊണ്ടാക്കാം മാലിനിയ്ക്കും ആ വകയില്‍ എനിക്കും ഒന്നുറങ്ങാം'

'ഹേയ്, നോ താങ്ക്സ്, ഞാന്‍ ഡോര്‍മെറ്ററിയില്‍ പോയുറങ്ങിക്കോളും'

'ഓക്കെ, എപ്പോഴെങ്കിലും ഞങ്ങടെ വീട്ടില്‍ തന്നെ ഉറങ്ങാന്‍ തോന്നുവാണേല്‍ പറയണട്ടോ, ഞങ്ങളിലാരു വേണേലും കമ്പനി തരാം'

അതിന് ശേഷം തെലുങ്കനും മാലിനിയും കീ ചോദിക്കുന്നത് പോയിട്ട് ഷുക്കൂറിന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല.

Android: How to force apps to SD card, without rooting

Posted: Saturday, July 21, 2012 by Admin in Labels: ,
1

 This post is not for the sake of one blog post or not to show that I am an android geek. As an android novice I have searched a lot to change the default installation location on my android to SD card. I found many links and spent around 2 hours to do the 2-3 mins task since I found a lot of errors when I tried the steps. So I just wanna share the steps with my friends.

This post is not for you android geeks, you may close this tab now itself. This post is for the laymen, who don't know how to root an android device or those who don't have the courage to root their phone.
 
Disclaimer: The steps mentioned below is what I got from different android forums and that worked on my android phone LG Optimus (ginger bread).

(Don't use the quotes in below mentioned commands, Download and install the device specific usb drivers before following the below steps)

1. Install Java sdk on your windows pc. (It worked on my Windows 7 without doing this step)

2. Download android sdk. (link: http://androidadvices.com/google-tv-addon-android-sdk/ ) and extract the zip file to your pc.

3. Download platform tools zip file to android-sdk-winodows folder (move this folder to the android sdk folder extracted in step 2)

Check whether adb.exe is present inside the platform-tools folder.

4. Enable Usb debugging mode in your phone (goto "settings>applications>development>USB debugging )

5. Connect your phone using data cable. (check the status bar of your phone to see whether the phone is connected in debugging mode or not)

6. Open the command prompt in windows ( press windows +R key and type cmd in 'run' window. [In windows 7 , just search for cmd.exe n open it])

7. Open the platform-tools folder you extracted in step 3 and copy the path.

8. In command prompt type "cd" (without quotes) put a space and then paste the path and press enter

9. Now type adb devices and press enter.
   You can see the connected device info.

   If you couldn't find any device listed, just go to device manager (right click on my computer>manage) and see whether your phone is listed in the hardwares installed. Or if there is a yellow exclamatory mark present on your phones name, download the device specific USB driver. (in most of the cases, drivers get installed along with the pc suite software itself)

10. If you can find a device (denoted by some numerics), type
"adb shell pm getInstallLocation" and enter

 [I have read in some forum, the above command is not working in the case of devices like sony experia (ICS) , so just google for it and use the right one]

It will give you a result 0[auto] ; that means the phone is deciding the best install location.

1[internal] means internal memory being used as the default location, so as 2[external] for external memmory card.

11. Now run the command "adb shell pm setInstallLocation 2" to set the default install location as your SD card. 

If there is no error message restart the phone and use.


അമല്‍ നീരദിന് ഒരു തുറന്ന കത്ത്

Posted: Sunday, June 17, 2012 by Admin in Labels: ,
14


ബഹുമാനപ്പെട്ട അമല്‍ നീരദ് സര്‍,

      ഒരു ക്യാമറാമാന്‍ എന്ന നിലയില്‍ താങ്കളോടിപ്പോഴും അങ്ങേയറ്റത്തെ ബഹുമാനമുണ്ട്, പക്ഷെ ഒരു സംവിധായകനെന്ന നിലയില്‍ ഉണ്ടായിരുന്ന ബഹുമാനം പൂര്‍ണ്ണമായും ബാച്ചിലര്‍ പാര്‍ട്ടി കണ്ടതോടെ നഷ്ടപ്പെട്ടു എന്ന് വ്യസനസമേതം അറിയിക്കട്ടെ. അത്ര ഇന്ററസ്റ്റിങ്ങ് സ്റ്റോറി ഒന്നുമല്ലായിരുന്നെങ്കിലും ഒരു നല്ല എന്റര്‍ടെയിനറായി കണ്ടിരിക്കാവുന്ന ഒരു സിനിമയെ മലയാളിയുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന സിനിമയാക്കി മാറ്റിയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സംവിധായകനായത് കൊണ്ട് താങ്കള്‍ക്ക് തന്നെയാണ്. അശ്ല്ലീലതയുടെ അതിപ്രസരം ഉണ്ടെന്ന് വിമര്‍ശിക്കാമെങ്കിലും യൂത്തിനെ സാറ്റിസ്ഫൈ ചെയ്യിക്കാനുതകുന്ന കോമഡി സീനുകള്‍ കൊണ്ട് സിനിമയുടെ ആദ്യ പകുതി ഒരിക്കലും വിരസമായി തോന്നിയിരുന്നില്ല. ഈ ചിത്രത്തെയാണല്ലോ 'കീബോര്‍ഡ് ഗുണ്ടകളെ'ന്ന് ബെര്‍ളിച്ചായനൊക്കെ വിമര്‍ശിക്കുന്ന ഫേസ്ബുക്കന്മാര്‍ തെറി വിളിച്ചതെന്ന് ഒരു ഘട്ടത്തില്‍ ചിന്തിച്ച് പോയിരുന്നു.
     താങ്കളുടെ 'ബിഗ് ബി', ഫോര്‍ ബ്രദേര്‍സിന്റെ അഡാപ്റ്റേഷന്‍ ആയിരുന്നെങ്കിലും മലയാളിക്ക് കാഴ്ചയുടെ ഒരു നവ്യാനുഭവം സമ്മാനിച്ച ഒരു സ്റ്റൈലിഷ് എന്റര്‍ടെയിനറായിരുന്നു. പിന്നീട് വന്ന സാഗര്‍ ഏലിയാസ് ജാക്കിയും അന്‍വറും എല്ലാം അതേ സ്റ്റൈല്‍ തന്നെ തുടര്‍ന്നപ്പോഴും ഒരു വിഭാഗം പ്രേക്ഷകരെയെങ്കിലും സാറ്റിസ്ഫൈ ചെയ്യിക്കാന്‍ പോന്നവയായിരുന്നു. സെപ്പിയ ടോണിന്റെയും സ്ലോ മോഷന്റെയും അതിപ്രസരത്തെ വിമര്‍ശിച്ചവരില്‍ പലരും ഈ സിനിമകള്‍ ആസ്വദിച്ച് കാണും എന്നതുറപ്പാണ്.
      സാഗര്‍ ഏലിയാസ് ജാക്കിയിലെ ലോജിക്കിന് നിരക്കാത്ത വെടി വെയ്പ്പ് സീനുകള്‍ ഫാന്‍സ് കൈയ്യടിച്ച് സ്വീകരിച്ചത് കണ്ട് താങ്കള്‍ക്കുണ്ടായ 'എല്ലാ മലയാളികളും സാമാന്യ ബുദ്ധിയില്ലാത്തവരാണെന്ന' തെറ്റിദ്ധാരണയില്‍ നിന്നാവുമല്ലേ 'ബാച്ചിലര്‍ പാര്‍ട്ടി'യിലെ ആക്ഷന്‍ സീനുകള്‍ പടച്ചു വിടാനുള്ള ഇന്‍സ്പിരേഷന്‍ ഉണ്ടായത്? ഒരേം തരം അണ്ടര്‍വേള്‍ഡ് - കൊട്ടേഷന്‍ സ്റ്റൈലിഷ് വീരഗാഥകള്‍ മാത്രം ചിത്രീകരിച്ച് ടൈപ്പ് ചെയ്യതിരിക്കപ്പെടാതിരിക്കാന്‍ താങ്കള്‍ (അറ്റ്ലീസ്റ്റ് ആഷിക്ക് അബുവിനെയെങ്കിലും മോഡല്‍ ആക്കിക്കൂടെ?) ഇനിയും ശ്രമിച്ചില്ലെങ്കില്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ താങ്കളുടെ സ്ഥാനം സന്തോഷ് പണ്ടിറ്റിനൊപ്പമായിരിക്കും.
 
      ഒരു നായകന്‍ പത്ത് മുപ്പത് പേരെ ആത്മവിശ്വാസത്തോടെ നേരിടുന്നത് കണ്ട് കൈയ്യടിക്കുന്നത് പോലെ തോക്ക്ധാരികളായ പത്തിരുപത് പേരോട് നാല് പേര്‍ വെടി വെച്ച് കളിക്കുന്നത് കണ്ട് കൈയ്യടിക്കാന്‍ മാത്രം വിഡ്ഢികള്‍ കേരളത്തിലില്ലെന്ന് ഇപ്പോള്‍ ഏകദേശം താങ്കള്‍ക്ക് മനസ്സിലായിക്കാണുമല്ലേ? പത്ത് മിനിറ്റോളം നീണ്ട് നിന്ന ക്ലൈമാക്സിലെ ആ വെടി വെയ്പ്പ് ചവിട്ട് നാടകം കണ്ട പ്രേക്ഷകരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ , പ്രിവ്യൂ എന്നിങ്ങനെ ഒരു മൂന്നാല് പ്രാവശ്യമെങ്കിലും ഈ സിനിമ കണ്ടിട്ടും ഇത് പുറത്തിറക്കാന്‍ ധൈര്യം കാണിച്ച താങ്കളെയും അണിയറ പ്രവര്‍ത്തകരെയും , ഒരു ചാനലും 'അഭിനവ ചലച്ചിത്ര ബുദ്ധിജീവികളും' ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിനെ ജനകീയ വിചാരണ ചെയ്ത പോലെ ചെയ്യാതിരുന്നത് താങ്കളുടെ ഭാഗ്യമായിരിക്കും. 

    താങ്കളുടെ അടുത്ത സിനിമ കാണാന്‍ കയറുന്ന പ്രേക്ഷകന്‍ "പറശ്ശിനിക്കടവ് മുത്തപ്പാ പണി പാമ്പായും പട്ടിയായും കിട്ടല്ലേ" എന്ന് പ്രാര്‍ത്ഥിക്കുമെന്നുറപ്പാണ്.

    അമല്‍ നീരദ് പ്രൊഡക്ഷന്‍സ് പുതുമുഖചലച്ചിത്രകാരന്മാരെ പ്രൊമോട്ട് ചെയ്യുന്നതിനായി നിര്‍മ്മിക്കാന്‍ പോകുന്ന സിനിമകള്‍ പ്രേക്ഷകനെ സാറ്റിസ്ഫൈ ചെയ്യുമെന്ന പ്രതീക്ഷയോടെ ,

നല്ല സിനിമകള്‍ കാണാനാഗ്രഹിക്കുന്ന ഒരു പ്രേക്ഷകന്‍

23

    തൂങ്ങിച്ചാവാന്‍ മാവില്‍ കയറീട്ട് മുകളീന്ന് ചാടി ചാവാന്‍ ശ്രമിച്ച തന്തേടേ മോനല്ലേ നീ എന്ന കളിയാക്കല്‍ മിന്റു കേള്‍ക്കാന്‍ തുടങ്ങീട്ട് നാളേറെ ആവുന്നു, ഇന്നിപ്പൊ ചത്തേ പറ്റൂ എന്നായിരിക്കുന്നു. ഐ ടി ഐ വിദ്യാഭ്യാസം പാതി വഴിയിലുപേക്ഷിച്ച് MCA യ്ക്ക് ജോയിന്‍  ചെയ്തതാ മിന്റു. ഡിഗ്രി പാസ്സാവത്തന് എം സി എയ്ക്ക് ചേരാന്‍ പറ്റുവോന്ന് നിങ്ങള്‍ക്കൊരു സംശയം ഉണ്ടാവും, ആ MCA അല്ല ഇത്.

മാസ്റ്റര്‍ ഓഫ് സിമന്റ് ആപ്ലിക്കേഷന്‍, ചുമരില്‍ സിമന്റും മണലും മിക്സ്
ചെയ്തത് അപ്പ്ലൈ ചെയ്യുന്ന ആ പണി.

ലൈഫ് ടൈം ആണെന്ന് കരുതി തുടങ്ങിയ ഒരു കണക്ഷന്‍ വീട്ടില്‍ തേങ്ങയിടാന്‍ വന്നവന്റെ
സിക്സ് പാക്ക് കണ്ട് കൂടെ ഇറങ്ങിപ്പോയതറിഞ്ഞ് നില്‍ക്കുന്ന മിന്റുവിന്റെ മുന്നില്‍ കാലന്‍ പോസ്റ്റ്മാന്റെ രൂപത്തിലവതരിച്ചു.  അവള് തന്റെ പേരിലൊരു കത്തും എഴുതി അയച്ചിട്ട് ഇറങ്ങിപ്പോയപ്പോ ഉണ്ടായ വിഷമത്തേക്കാള്‍ കൂടുതല്‍ ഉണ്ടായത് കത്തില്‍ ആവശ്യത്തിന് സ്റ്റാമ്പൊട്ടിക്കാത്തോട്ട് 'ഹാന്‍സ്' വാങ്ങാന്‍ വെച്ച 5 രൂപ പോസ്റ്റ്മാനെടുത്ത് കൊടുക്കേണ്ടി വന്നപ്പോഴാ...

    ആത്മസ്നേഹിതന്റെ "പെണ്ണിന്റെ ചിരിയും ആന്‍ഡ്രോയിഡിലെ ബാറ്ററി ലെവലും
കണ്ടൊരുപാട് സ്വപ്നം കാണല്ലേന്ന് അന്നേ ഞാന്‍ പറഞ്ഞതല്ലേന്ന" വാക്ക്
കേട്ടപ്പോ 'നിന്റെ ആ കരിനാക്ക് ചൊറിപിടിച്ച് പുഴുത്ത് പോവ്വേള്ളൂ' എന്ന്
മനസ്സിലോര്‍ത്ത് കൊണ്ട് വീട്ടില്‍ വെള്ളം കോരുന്ന കയറും
എടുത്തോണ്ടിറങ്ങി, അച്ഛന്റെ പഴയ വീരകഥയിലെ അതേ മാവും ലക്ഷ്യമാക്കി മിന്റു നടന്നു.


           രാവിലെ മുതല്‍ വൈകുന്നേരം വരെ കൂട്ടിക്കൊടുത്തുണ്ടാക്കിയ (സിമന്റും
മണലും കൂട്ടികൊടുത്ത കാര്യാണ് കവി ഉദ്ദേശിച്ചത്, തെറ്റിദ്ധരിച്ചല്ലേ?)
കാശ് കുറേ അവള് അടിച്ചെടുത്തെതാ ഐസ്ക്രീമെന്നും ചുരിദാറെന്നുമൊക്കെ പറഞ്ഞ്.
 ഒരു കുപ്പി റം വാങ്ങാന്‍ ബിനുവും ഷുക്കൂറും ഷെയറ് ചോദിച്ചപ്പോ കൊടുക്കാതെ വച്ച
കാശാ. വേറൊന്തൊക്കെ കേട്ടാലും ഓസിന് കള്ള് കുടിക്കുന്നവന്‍ന്ന് ഒരു കുടിയനും കേള്‍ക്കാനാഗ്രഹിക്കില്ല. അവള്‍ക്ക് വേണ്ടി താനതും കേള്‍ക്കേണ്ടി വന്നു. ഇനി ആത്മഹത്യ ചെയ്തില്ലേല്‍ സ്നേഹിച്ച പെണ്ണ് ചതിച്ചിട്ടും ആത്മഹത്യ ചെയ്യാന്‍ പോലും തന്റേടം ഇല്ലാത്തവന്‍ എന്ന ചീത്തപ്പേര് കൂടി കേള്‍ക്കേണ്ടി വരും.   
       ആത്മഹത്യ പാപമൊക്കെയാണ് , പക്ഷെ ഒരു താത്കാലികാശ്വാസത്തിന് വേണ്ടി
ആത്മഹത്യ ചെയ്യുന്നതില്‍ കുഴപ്പമില്ലെന്ന് ഈയിടെ പ്രശസ്ത ബ്ലോഗര്‍ ധനേഷ്
നായര്‍ ട്വീറ്റിയിട്ടുണ്ട്, ഇത് മുന്‍പേ മിന്റു മനസ്സിലാക്കിയിരിക്കണം.
     ആത്മഹത്യ ചെയ്യാന്‍ മാവില്‍ കുരുക്കിട്ടിട്ട് അവസാനമായി ഈ ഭൂമിയുടെ സൗന്ദര്യം മാങ്കൊമ്പിലിരുന്നാസ്വാദിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോവുകയും മാവീന്ന് വീണ് കാലൊടിയുകയും ചെയ്ത അച്ച്ഛന്റെ അവസ്ഥ തനിക്കുണ്ടാവരുതെന്നുള്ളത് കൊണ്ട് മിന്റുവിന്റെ ഓരോ ചുവടുകളും വളരെ ശ്രദ്ധിച്ചായിരുന്നു.

"എങ്ങോട്ടാഡേ കയറൊക്കെയായിട്ട്, പശൂനെ വാങ്ങാന്‍ പോവാണോ ലൈന്‍ പൊട്ടിയപ്പോ?" രാമേട്ടന്റെ ചായക്കടയില്‍ ചൊറിയും കുത്തിയിരുന്ന് പത്രം വായിക്കുന്ന ബിനുവിന്റെയാണ്
ചോദ്യം.
"അല്ല, തൂങ്ങിച്ചാവാന്‍ പോവ്വാ"
"പണിയ്ക്ക് പോയി നാല് കാശുണ്ടാക്കാന്‍ തുടങ്ങിയിട്ട് ദിവസം രണ്ടേ ആയുള്ളൂ,
അപ്പോഴേക്കും നീ കൂട്ടുകാരൊടൊക്കെ തര്‍ക്കുത്തരം പറയാന്‍ തുടങ്ങി അല്ലേ. നീ വൈകുന്നേരം ഓസീന് മോന്താന്‍ വരുമ്പൊ കാണിച്ച് തരാം"
'ഈശ്വരാ! ഇപ്പൊ സത്യം മാത്രം പറയുന്ന എനിക്കും ആന്റണിയ്ക്കും ഒന്നും ഒരു വിലയുമില്ല"

തൂങ്ങിച്ചാവുന്നതിന് മുന്‍പ് ഷുക്കൂറിനെയൊന്നു കണ്ടേക്കാന്ന് കരുതി ഗേറ്റ് കടന്നപ്പോള്‍ വീടിന്റെ പടിക്കല്‍ തന്നെ ഷുക്കൂറിന്റെ പെങ്ങള്‍ മൈമൂന നോക്കിയാ എക്സ്2വിന്റെ ഫ്ലാഷ് പോലുള്ള ചിരിയുമായി നില്പ്പുണ്ട്. പഴേ നോക്കിയ 3310 യുടെ കളറ് ബോഡിയാണെങ്കിലും രൂപം വെച്ച് നോക്കിയാല്‍ അവളൊരു N95 തന്നെ.
അവളൊന്ന് പുഞ്ചിരിച്ചു; ഞാന്‍ എല്ലാം അറിഞ്ഞൂട്ടോന്ന് വിളിച്ച് പറയുന്ന പുഞ്ചിരി.

അവക്ക് പണ്ടെന്നെയൊരു നോട്ടമുണ്ടായിരുന്നതാ, നല്ല വൈറ്റ് ഗാലക്സി S2 ഉള്ളപ്പോ ആരേലും ബാറ്ററി ബാക്കപ്പും നോക്കി 3310 എടുക്കുമോ, അതേ താനും ചെയ്തുള്ളൂ.

"ഷൂക്കൂറിക്കാ ഇതാരാ വന്നിരിക്കുന്നേന്ന് നോക്കിയേ"
"മിന്റുവോ, പോത്തിനെ ഗേറ്റിന് പുറത്താണോ പാര്‍ക്ക് ചെയ്തത്?; അല്ല കൈയ്യില്‍ കയറൊക്കെ കണ്ടോണ്ട് ചോദിച്ചതാ"
"അല്ല, നിന്റെ ബാപ്പയ്ക്ക് കഴിഞ്ഞ ബലിപെരുന്നാളിനറക്കാന്‍ കൊടുത്തതില്‍ പിന്നെ പള്‍സറിലാ യാത്ര"
"നീ ചൂടാവല്ലേ. ഞാന്‍ എല്ലാം അറിഞ്ഞു. നീ വിഷമിക്കാതിരി. അവള് പോണേങ്കില്‍ പോട്ടെ, എല്ലാം നല്ലതിനായിരിക്കും"
"അവള് വല്ലോന്റെയും കൂടെ പോയതിനും പോലീസ് പൊക്കിയതെന്നെ, ശിക്കാരി കൂടി പൊട്ടിയ മമ്മുക്കയുടെ അതേ അവസ്ഥയിലാ ഞാന്‍. ഒരു പക്ഷെ ഇത് നമ്മുടെ അവസാനത്തെ കൂടിക്കായ്ചയാവും"
"നീ കടുംകൈ ഒന്നും കാണിക്കരുത്, ഇതൊക്കെ നാട്ടുകാര് പെട്ടെന്ന് മറക്കും. ഒന്ന് കുളിച്ചാല്‍ പോവാത്ത നാറ്റമുണ്ടോ?, അവളുടെ തന്തപ്പടി ഫോണെടുത്ത് നോക്കിയപ്പൊ ഇന്‍ബോക്സ് നിറയെ നിന്റെ മെസ്സേജസ്, എല്ലാ മെസ്സേജിന്റെയും അവസാനം ചുംബിക്കുന്ന സ്മൈലിയും കണ്ടാല്‍ ഏത് തന്തപ്പടിയും നീ തന്നെയാ അടിച്ചോണ്ട് പോയതെന്നേ കരുതൂ."
"എന്നാലും അവളെന്നെ ഇട്ടിട്ട് പോയല്ലോന്നോര്‍ക്കുമ്പോ....."

"അവള് ഭാവിയെപ്പറ്റി ചിന്തയുള്ളോളാ, അതോണ്ടല്ലേ ഡെയിലി പത്തെണ്ണൂറ് രൂപയ്ക്ക് പണിയെടക്കുന്നവന്റെയൊപ്പം പോയത്; പിന്നെ അവന്റപ്പന്‍ ഉണ്ടാക്കി വെച്ച സ്വത്ത് മുഴുവന്‍ അനുഭവിക്കാന്‍ ആണും പെണ്ണും കെട്ടവനായിട്ടവനൊരുത്തനല്ലേ ഉള്ളൂ. നിന്റപ്പനാകെ ഉണ്ടാക്കിയിട്ടത് നിങ്ങള്‍ നാലെണ്ണത്തിനെയാ. "

"പിന്നേ ഭാവിയെപറ്റി ചിന്തയുണ്ടെങ്കില്‍ അവളൊരു തെങ്ങ് കയറ്റക്കാരന്റൊപ്പം പോവുമായിരുന്നോ, ഒന്ന് കാല് തെറ്റിയാല്പ്പോരേ തെങ്ങീന്ന് വീണ് ചാവാന്‍..."

"അത് തന്നെയാ അവള്‍ക്ക് ഭാവിയെപറ്റി ചിന്തയുണ്ടെന്ന് പറയാന്‍ കാരണം, അവളുടെ അച്ച്ഛന്‍ കുമാരനാണവനെ കൊണ്ട് 10ലക്ഷത്തിന്റെ എല്‍ഐസി പോളിസി എടുപ്പിച്ചത്. അങ്ങേരും ഭാവിയെപറ്റി ചിന്തയുള്ളോനായത് കൊണ്ട് അതവളെ അറിയിച്ചു. ആ വകയില്‍ അങ്ങേര്‍ സേവ് ചെയ്തത് ചുരുങ്ങിയത് അമ്പത് പവനും കല്ല്യാണച്ചെലവുമാ."

"എനിക്കഞ്ച് ലക്ഷത്തിന്റെ പോളിസി വടക്കേലെ നാരായണീടൊപ്പമുള്ളതവളോട് ഞാന്‍ പറഞ്ഞതാണല്ലോ, എന്നിട്ടും അവള്‍..."

"നീ കുമാരേട്ടന്റേന്ന് പോളിസി എടുക്കാത്തേന്റെ ദേഷ്യം തീര്‍ക്കാന്‍ കൂടിയാണ് അങ്ങേര് നിനക്കെതിരെ മോളെ തട്ടിക്കൊണ്ട് പോയീന്നും പറഞ്ഞ് കേസ് കൊടുത്തത്, പിന്നെ മോളൊളിച്ചോടീട്ടും തന്തയ്ക്കൊരു കുലുക്കവുമില്ലല്ലോന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാണ്ടിരിക്കാനും കൂടിയായിരിക്കണം"

കയറവിടെ ഇട്ടിട്ട് തിരിഞ്ഞു നടക്കുമ്പോ മിന്റുവിന്റെ മനസ്സില്‍ തനിക്കും ഭാവിയെപറ്റി  വിചാരമുണ്ടെന്നെങ്ങനെയെങ്കിലും തെളിയിക്കണമെന്ന ചിന്ത മാത്രമായിരുന്നു.
*********************************************************************
   ദിവസങ്ങളും ആഴചകളും മാസങ്ങളുമൊക്കെ കടന്നു പോയി, മിന്റു ഇപ്പൊ സ്ഥിരമായി പണിയ്ക്ക് പോവുന്നുണ്ട്, ഒരു പള്‍സര്‍ ബൈക്കും ബാങ്ക് അക്കൗണ്ടും ഒക്കെയായി.
  കൂട്ടുകാരിയുടെ വീട്ടില്‍ പോവാന്നും പറഞ്ഞ് പോയ മൈമുനയെ വൈകുന്നേരമായിട്ടും തിരിച്ചെത്തോണ്ട് സംശയം തോന്നിയത് കൊണ്ടാണ് ഷുക്കൂറും കൂട്ടുകാരന്‍ ബിനുവും കൂടി അവളുടെ മുറി പരിശോധിച്ചത്, അധികം തെരയാതെ തന്നെ നാല് മടക്കാക്കി വെച്ച ഒരു വെള്ളക്കടലാസ് കിട്ടി.
ബിനു വിറയുന്ന കൈകളോടെ ഉറക്കെ വായിച്ചു:
"പ്രിയപ്പെട്ട ഷുക്കൂറിയ്ക്ക വായിച്ചറിയുവാന്‍,
വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കില്ലെന്നറിയാവുന്നത് കൊണ്ട് ഞാന്‍ മിന്റുവേട്ടന്റെ കൂടെ ഇറങ്ങിപ്പോവാണ്. എന്നെ അന്വേഷിക്കണ്ട, ഞങ്ങളെവിടേലും പോയി ജീവിച്ചോളാം. പിന്നെയെനിക്ക് ഭാവിയെപറ്റി ചിന്തയുള്ളോണ്ട് എന്റെം ഉമ്മയുടേം സകല ആഭരണങ്ങളും ഇക്കയുടെ മേശയിലുണ്ടായിരുന്ന പതിനായിരം രൂപയും ഞാനെടുത്തിട്ടുണ്ട്.
എന്ന്,
മൈമുന"

ബിനു വായന നിര്‍ത്തിയതും ഷുക്കൂറ് പൊട്ടിച്ചിരിച്ചതും ഒരുമിച്ചായിരുന്നു.
'ങേ!പെങ്ങള് ഒളിച്ചോടീന്നറിഞ്ഞപ്പം വട്ടായോ'
'വട്ട് നിന്റെ തന്തയ്ക്കാ, ഞാന്‍ ചിരിച്ചത് ബാപ്പയുടെ സ്വത്ത് മുഴുവനും ഇനി എന്റെ സ്വന്തമായല്ലോന്നോര്‍ത്തിട്ടാ. പിന്നെ അവളെ കെട്ടിക്കാന്‍ വേണ്ടി ബാപ്പ ഉണ്ടാക്കി ലോക്കറില്‍ വെച്ചിരിക്കുന്ന നൂറ് പവന്‍ എല്ലാം എന്റെ സ്വന്തം. ആ മിന്റൂന്ന് പറയുന്ന വിവരം കെട്ടവന്‍ അന്ന് കയറും ഉപേക്ഷിച്ച് ചാവണ്ടാന്ന് തീരുമാനിച്ച് പോവുമ്പോ അവന്‍ മൈമൂനെയെ നോക്കിയ നോട്ടം കണ്ടപ്പോഴെ ഞാന്‍ ഊഹിച്ചതാ, ഇതിങ്ങനൊയെക്കെ തന്നെയാവുമെന്ന്.'
'എന്നാലും നാണക്കേടായില്ലേ?'
'എന്ത് നാണക്കേട്, സന്തോഷ് പണ്ടിറ്റിന്റെ പടത്തിന് ഫസ്റ്റ് ഷോയ്ക്ക് കേറിയപ്പോ ഇല്ലാത്ത നാണക്കേട് പിന്നിതിനാണോ?'
'നീയാടാ ശരിക്കും ഭാവിയെപറ്റി ചിന്തയുള്ളവന്‍' : ബിനു മനസ്സില്‍ പറഞ്ഞു.

6

     സുകുമാരന് കല്ല്യാണം പണ്ടേ ഒരു വീക്ക്നെസ്സാണ്,  കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ പറ്റാവുന്ന കല്ല്യാണ വീട്ടിലെല്ലാം പോയി സദ്യയുണ്ണലാണ് പുള്ളിയുടെ ഹോബി. സദ്യയുടെ കാര്യത്തില്‍ സുകു സോഷ്യലിസ്റ്റാണ്, പാവപ്പെട്ടവന്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ളവരുടെ വീട്ടില്‍ ക്ഷണിച്ചതാണോ അല്ലയോന്ന് പോലും നോക്കാതെ സുകു കല്ല്യാണത്തിന് പോവും. പിന്നെ ക്ഷണിക്കാത്ത കല്ല്യാണത്തിന് പോയി ഗിഫ്റ്റ് കൊടുക്കാനൊന്നും സുകുവിനെ കിട്ടില്ല. വേറൊന്നും കൊണ്ടല്ല താനൊരു ഗിഫ്റ്റ് കൊടുത്താല്‍ അവര്‍ അത് തന്റെ വീട്ടില്‍ എന്തേലും ഒരു ചടങ്ങുണ്ടാവുമ്പോ തിരിച്ച് തരണ്ടേ? എന്തിനാ വേറുതെ അവരെ ബുദ്ധിമുട്ടിക്കുന്നേ?
      ബാങ്ക് ക്ലര്‍ക്കായി ജോലി കിട്ടിയിട്ടും 'പാര്‍ട്ടിയെ നന്നാക്കാന്‍ (അതോ സ്വയം നന്നാക്കാനോ?) എം എല്‍ എ സ്ഥാനം ഉപേക്ഷിച്ച ശെല്‍വരായണ്ണനെപ്പോലെ' സുകു തന്റെ കല്ല്യാണസ്നേഹം ഉപേക്ഷിച്ചില്ല.
ഈ സ്നേഹം കാരണം ഇരുപത്തിയാറ് തികഞ്ഞേന്റന്ന് സുകുവും ബ്രോക്കര്‍ കുമാരേട്ടനും കൂടി ആദ്യ പെണ്ണ് കാണലിനിറങ്ങി.
"എന്റമ്മോ! ഇത്രേം വല്ല്യ വീട്ടിലെ പെണ്ണ് വേണോ കുമാരേട്ടാ?"
"നീ വീടിനെയല്ലല്ലോ പെണ്ണിനെയല്ലേ കെട്ടുന്നത്, അപ്പൊ പെണ്ണിന്റെ വലിപ്പം നോക്കിയാല്‍ മതി"
"എന്നാലും..."
"ഒരെന്നാലും ഇല്ല, വീട്ടിലൊക്കെ കേറി വരാന്‍ തീരുമാനിച്ചിരിക്കുന്ന മഹാലക്ഷ്മിയെ പുറം കാല് കൊണ്ട് പോസ്റ്റിനു പറത്തെക്കടിച്ച് കളയാന്‍ നീ ഹിഗ്വിറ്റയൊന്നുമല്ലല്ലോ അല്ലേ"
മനുഷ്യന്റെ ചങ്ക് ഇടിക്കുന്നത് മിനിറ്റില്‍ 144 പ്രാവശ്യമാ അപ്പൊഴാ അങ്ങേരുടെ അവിഞ്ഞ തമാശ.
"ആരാ ഈ ഹിഗ്വിറ്റ? കമാരേട്ടന്റെ അമ്മാവന്റെ മോനാണോ?"
"അല്ല എന്റെ വകേലൊരു തന്തയായി വരും"
'അതെനിക്ക് കണ്ടപ്പൊഴേ തോന്നിയാരുന്നു ഒന്നിലധികം ടീംസുണ്ടാവുന്ന്' എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും സുകു അത് വിഴുങ്ങി.
**********************************************************************************
പെണ്ണ് കാണല്‍ കഴിഞ്ഞു , അവര്‍ പതിവ് മറുപടിയും പറഞ്ഞു:
"കാരണോമ്മാരൊടൊക്കെ ആലോചിച്ചിട്ട് ജാതകം പറ്റുവാണേല്‍ ഞങ്ങള്‍ അങ്ങോട്ടറിയിക്കാം"
"ഞാന്‍ വേണേല്‍ ഇവിടെ വന്നന്വേഷിച്ചോളാം"
"ബുദ്ധിമുട്ടണമെന്നില്ല" തല മൂത്ത കാരണവരുടെ ആ മറുപടിയുടെ അര്‍ത്ഥം ഇനിയും അവളേം ആ വീടും സ്വപ്നം കണ്ട് ബുദ്ധിമുട്ടണമെന്നില്ലെന്നാണോ? 'ഏയ് അതാവാന്‍ വഴിയില്ല'.

ഇനിയിപ്പൊ അഞ്ചാം മന്ത്രിയാവാനുള്ള വിളിയും കാത്തിരിക്കുന്ന മറ്റേകുഴി കലിയെപ്പോലെ പെണ്ണ് വീട്ടുകാരുടെ വിളിയും കാത്തിരിക്കണമല്ലോ എന്റെ ദൈവമേ.

കാത്തിരിപ്പിനേക്കാളും വല്ല്യ കുരിശാണല്ലോ കൂടെയുള്ള കുമാരണ്ണന്‍, ബ്രോക്കര്‍ ഫീസ് കല്ല്യാണനിശ്ചയം കഴിഞ്ഞിട്ട് മതീന്ന് വെക്കാം, ഇപ്പൊ ഒരു നൂറ് രൂപയും ഉച്ചഭക്ഷണവും കൊടുക്കേണ്ടി വരും.  ഹോട്ടലില്‍ കേറിയാല്‍ അങ്ങേര്‍ ബിരിയാണീല്‍ കുറഞ്ഞൊന്നും കഴിക്കില്ലെന്നുറപ്പാ.പോക്കറ്റില്‍ ആകെയുള്ളത് ഇരുനൂറ്റമ്പത് രൂപ.

"ലഞ്ച് നമുക്ക് പാരഗണീന്ന് കഴിക്കാല്ലേ"
വീട്ടീ പഴങ്കഞ്ഞീം ചമ്മന്തീം കഴിക്കണ മനുഷ്യനാണ് ഇപ്പൊ പാരഗണീന്നേ കഴിക്കാന്‍ പറ്റൂന്ന് ചിന്തിച്ചപ്പൊഴാ റോഡരികിലെ വലിയ വീട്ടിലെ ചെറിയ പന്തല്‍ സുകുവിന്റെ ശ്രദ്ധയില്‍ പെട്ടത്.

"ഞാന്‍ മറന്നു, എന്റെ ഒരു ഫ്രണ്ടിന്റെ വീടാണത്, അവന്റെ കല്ല്യാണമാണ്. നമുക്ക് അവിടെയൊന്നു കയറണം, അവനെ ഇനിയും കാണാനുള്ളതാ" സുകു വീണത് വിദ്യയാക്കി.

"ശരി,എന്നാ പിന്നെ പാരഗണില്‍ നമുക്ക് നിശ്ചയം ഒക്കെ കഴിഞ്ഞിട്ട് കേറാം"
*******************************************************************************
വീടിന്റെ മുറ്റത്തും സൈഡിലുമായി കുറേ പേരിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. മുറ്റത്തൊരുത്തന്‍ കള്ളിമുണ്ടും ഉടുത്തോണ്ട് വീട്ടിലേക്ക് കയറി വരുന്നവരോട് കുശലം ചോദിച്ചോണ്ട് നില്പ്പുണ്ട്,ചെക്കനവനാന്നുറപ്പാ, എന്നിട്ടെന്താ ഈ വേഷത്തില്‍?

 ചിലപ്പൊ നാളേയാവും കല്ല്യാണം അതോണ്ടായിരിക്കും ഉടുത്തൊരുങ്ങി നില്‍ക്കാത്തത്.

"കല്ല്യാണം നാളെയാണല്ലേ? അപ്പൊ നോണ്വെജ്ജൊന്നും കാണില്ല. പാരഗണീന്ന് മതിയാരുന്നു...."
നാല് ടെസ്റ്റും തോറ്റ് പ്രസന്റേഷന്‍ സെറിമണിയില്‍ സംസാരിക്കുന്ന ധോണിയുടത്രയും നിരാശ കുമാരേട്ടന്റെ ശബ്ദത്തിലും പ്രകടമായിരുന്നു.
ദേ പിന്നേം പാരഗണ്‍! 'പാര''ഗണ്ണി'നെപ്പറ്റി മാത്രം ചിന്തിക്കാന്‍ ഇങ്ങേരാ കൊട്ടാരക്കര പിള്ളേടെ ആരെങ്കിലുമാണൊ? വീണ്ടും വിഴുങ്ങി.
"അതെ നാളെയാണ്"
മുറ്റത്ത് നിക്കുന്ന ലുങ്കിയുടുത്ത് നില്‍ക്കുന്ന  കക്ഷി സുകുവിന്റെയും കുമാരേട്ടന്റെയും കൈയ്യൊക്കെ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു:
"അങ്ങോട്ടിരിക്കാം, ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം"
ഇത് തന്നെയാണ് കുമാരേട്ടന്‍ ഇച്ഛിച്ചതും ചെക്കന്‍ കല്പ്പിച്ചതും.
*************************************************************************************
"നാളെ കല്ല്യാണമായിട്ടും ചെറുക്കന്റെ മുഖത്തൊരു ദു:ഖഭാവമാണല്ലോ?" ചോറ് നന്നായി ചവച്ചിറക്കുന്നതിനിടയില്‍ കുമാരേട്ടന്‍ ചോദിച്ചു.
"ആദ്യമായി കല്ല്യാണം കഴിക്കുന്നതിന്റെ ടെന്‍ഷന്‍ കൊണ്ടാവും" ഇത് പറഞ്ഞ് ഒന്ന് വലതുവശത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോഴാണ് ചാണകം മെഴുകിയ തറയില്‍ ഒരിലയില്‍ ഒരുരുള ചോറും ദര്‍ഭപ്പുല്ലും ഇരിക്കുന്നത് സുകു കണ്ടത്.
'അപ്പൊ അടിയന്തിരമായിരുന്നോ ഈശ്വരാ, അഗര്‍ബത്തീടെ സ്മെല്ലടിച്ചപ്പൊഴേ തിരിച്ചറിയണമായിരുന്നു' ; സുകുവിന്റെ ആത്മഗതം.
കുമാരേട്ടന്‍ സംഗതി അറിയുന്നതിന് മുന്‍പങ്ങേരേയും കൊണ്ടിവിടുന്ന് സ്കൂട്ടാവണം, ഏതായാലും ഇടം വലം നോക്കാതെ അടിയന്തരസദ്യ അകത്താക്കുവായത് നന്നായി.
***********************************************************************************
ഒരേമ്പക്കവും വിട്ട് ലുങ്കിക്കാരന്റെ കൈയ്യൊക്കെ പിടിച്ച് വാച്ചില്‍ നോക്കി തിരക്കുണ്ടെന്ന് ഭാവിച്ചിറങ്ങാന്‍ നോക്കുമ്പോ 'പയ്യന്' കുമാരേട്ടന്റെ വക ഫ്രീയായൊരുപദേശം:
"ഇങ്ങനത്തെ ദിവസമൊക്കെ ജീവിതത്തിലൊരിക്കലേ ഉണ്ടാവൂ, മാക്സിമം സന്തോഷിക്കണം. നാളെ മുതലങ്ങോട്ട് അര്‍മാദിക്കാനുള്ളതല്ലേ"
ഉപദേശത്തിനുള്ള നന്ദി കവിളില്‍ പതിക്കാന്‍ കാത്ത് നില്‍ക്കാതെ സുകു തിരിഞ്ഞു നോക്കാതെ നടന്നു.....

2

  "Life is like a Rubik's cube, which has 43,252,003,274,489,856,000 possible configurations. There are countless numbers of wrong twists and turns, but when you get it right, it looks perfect no matter what way you look at it."

     കഴിഞ്ഞ വര്‍ഷം സിനിമാപ്രേമികളായ മലയാളികള്‍ക്ക് കിട്ടിയ നവ്യാനുഭവത്തിന്റെ തുടര്‍ച്ചയായി വേണം 'ഈ അടുത്ത കാലത്ത്' അതായത് കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ സിനിമകളായ നിദ്രയേയും ഈ അടുത്ത കാലത്തിനെയും' കാണാന്‍. ട്രാഫിക്ക് മുതല്‍ വീശിത്തുടങ്ങിയ മാറ്റത്തിന്റെ കൊടുങ്കാറ്റിന് ഇനിയും ശമനം വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഈ അടുത്ത കാലത്ത്'.  യൂറ്റ്യൂബും ടോറന്റും ഒന്നും പരിചയമില്ലാത്ത സാധാരണ മലയാളിക്ക് മുന്‍പില്‍ ബട്ടര്‍ഫ്ലൈ ഓണ്‍ ദി വീല്‍സിനെ മനോഹരമായി അവതരിപ്പിച്ച ( ടോറന്റന്മാരുടെ ഭാഷയില്‍ സീന്‍ ബൈ സീന്‍ കോപ്പി) അരുണ്‍ കുമാര്‍ അരവിന്ദിന് തന്റെ രണ്ടാമത്തെ സംവിധാനസംരഭത്തിലും പ്രേക്ഷകനെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്ന് വേണം പറയാന്‍.

    ഈയിടെ വാര്‍ത്തകളില്‍ ഇടം പിടിച്ച വിളപ്പിന്‍ശാല മാലിന്യസംസ്കരണ പ്ലാന്റിനോട് സാദൃശ്യമുള്ള തൈപ്പില്‍ ശാലയില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളില്‍ നിന്നും കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച് ജീവിക്കുന്ന വിഷ്ണു, വിഷ്ണുവിന്റെ ഭാര്യ രേണുക, ഹോസ്പിറ്റല്‍ എംഡി ആയ അജയ് കുര്യന്‍, ഭാര്യ  മാധുരി, ടി വി റിപ്പോര്‍ട്ടര്‍ രൂപ, കമ്മീഷണര്‍ ടോമി തുടങ്ങിയ കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് 'ഈ അടുത്ത കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവം' എന്ന കാപ്ഷനോടു കൂടി പുറത്തിറങ്ങിയ സിനിമയുടെ കഥ പുരോഗമിക്കുന്നത്. ചെറിയ രീതിയിലാണെങ്കില്‍ കൂടി മാലിന്യ പ്രശ്നം, സമൂഹത്തില്‍ വേരുറപ്പിക്കുന്ന കൊട്ടേഷന്‍ സംഘങ്ങള്‍, ബ്ലൂ ഫിലിം മാഫിയ എന്നിവയെക്കുറിച്ച് ഒരു മെസേജ് കൂടി കണ്‍വേ ചെയ്യാന്‍ ഈ സിനിമ ശ്രമിക്കുന്നുണ്ട്.
     അച്ഛന്‍ ഭരത് ഗോപിയേക്കാളും കഴിവുണ്ടെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന മുരളി ഗോപിയുടെ പങ്കാണ് ഈ ചിത്രത്തിന്റെ എടുത്ത് പറയേണ്ട ഒരു സവിശേഷത. ഒരു റൂബിക്ക്സ് ക്യൂബ് സോള്‍വ് ചെയ്യുന്ന രീതിയില്‍ കഥാപാത്രങ്ങളുടെ ജീവിത പ്രശ്നങ്ങളെ സോള്‍വ് ചെയ്യുന്ന ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന അനൂപ് മുരളി തന്നെയാണ് നായകനായ ഇന്ദ്രജിത്തിനോളം തന്നെ പ്രാധാന്യമുള്ള അഭിനയസാധ്യതയുള്ള അജയ് കുര്യനെ തന്മയത്തത്തോടെ അവതരിപ്പിച്ചതും. ആദ്യമായി തിരക്കഥ എഴുതിയ രസികന്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതിന്റെ എല്ലാ കുറവുകളും തുടച്ചുകളയാന്‍ ഭ്രമരത്തിലൂടെ തിരിച്ചുവരവ് നടത്തിയ മുരളി ഗോപിയ്ക്ക് കഴിഞ്ഞു. ഇന്ദ്രജിത്ത്, മൈഥിലി,ജഗതി,ബൈജു എന്നിവരോടൊപ്പം മാധുരിയായി സ്ക്രീനിലെത്തിയ ബംഗാളി മോഡല്‍ തനുശ്രീ ഘോഷും മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്. കോക്ക്ടെയിലിലെയും ബ്യൂട്ടിഫുളിലെയും കഥാപാത്രങ്ങളുടെ അത്രയ്ക്ക് ഡെപ്ത് ഉള്ള കഥാപാത്രം ഒന്നുമല്ലെങ്കിലും അനൂപ് മേനോനും മുറിമലയാളം പറയുന്ന ഹിന്ദിക്കാരന്‍ ചോക്ലേറ്റ് പയ്യനായ നിഷാനും തങ്ങളുടെ റോള്‍ ഭംഗിയാക്കി.

പോസിറ്റീവ്സ്:
# മുരളി ഗോപിയുടെ കഥയും തിരക്കഥയും
# സിനിമയുമായി ഇഴ ചേര്‍ന്ന പാശ്ചാത്തല സംഗീതം
# ചിത്രീകരണ മികവ്, പ്രത്യേകിച്ചും ഗാനങ്ങളുടെ പിക്ചറൈസേഷന്‍
# കോമഡിക്കായി പ്രത്യേകം താരങ്ങളില്ലാതെ കഥയ്കാവശ്യമായ നര്‍മ്മം മാത്രം ഉള്‍ക്കൊള്ളിച്ചൊരിക്കിയ സംഭാഷണങ്ങള്‍.
# അഭിനേതാക്കളുടെ അഭിനയമികവ്

നെഗറ്റീവ്സ്:

#ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്ന ഗോപീ സുന്ദറും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍. ഒരു വഴിയായി എന്ന ഗാനം വലിയ തെറ്റില്ലെന്ന് പറയാം.
# അബൂബക്കറിനെ പോലെ 'അതിവായന' നടത്തുകയാണെങ്കില്‍ തോപ്പില്‍ശാല മാലിന്യ പ്രശ്നം, കൊട്ടേഷന്‍ സംഘങ്ങള്‍, ബ്ലൂ ഫിലിം മാഫിയ എന്നിവയെ കുറച്ചു കൂടി വിമര്‍ശനാത്മകം ആക്കാമായിരുന്നു.  (ഒരു പക്ഷെ ഈ ചിത്രം ഇപ്പോള്‍ അവകാശപ്പെടുന്ന മികവ് ചോര്‍ന്ന് പോവാന്‍ സാധ്യത ഉണ്ടായിരുന്നതിനാലാവാം.)
# ആദ്യ പകുതി അല്പം കൂടി മികവുറ്റതാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരു മികച്ച സിനിമാനുഭവമാക്കി മാറ്റാമായിരുന്നു ഈ അടുത്ത കാലത്തിനെ.

റേറ്റിംഗ് : 7.5/10




 ഇമേജ് കട: മെട്രൊമാറ്റിനി ഫേസ്ബുക്ക് പേജ്


PS: ഫേസ്ബുക്കില്‍ പോസ്റ്റാന്‍ വേണ്ടി എഴുതി  തുടങ്ങിയതാ ഇത്രയും നീണ്ട് പോയ സ്ഥിതിയ്ക്ക് ബ്ലോഗില്‍ ഇടാമെന്ന് വെച്ചു.

എ പോസിറ്റീവ്

Posted: Monday, February 20, 2012 by Admin in Labels: ,
3

      2010ഇലെ ഗാന്ധിജയന്തി ദിനം , അടുത്താഴ്ച ആണ് കോളേജില്‍ നാക്ക് അക്രഡിറ്റേഷന്‍ ടീം വിസിറ്റിനു വരുന്നത്. കഴിഞ്ഞ ഒരാഴ്ച ആയിട്ട് എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പരിപാടികളുടെയെല്ലാം ഫയല്‍ നിര്‍മ്മാണ പ്രക്രിയയില്‍ ആണ് . തികഞ്ഞ ഗുരുഭക്തി കാരണം ആണ് ഞാനും എന്റെ ക്ലാസ്സ്മേറ്റ്സും ഈ ഫയല്‍ നിര്‍മ്മാണ പ്രക്രിയയില്‍ സജീവമായി ഇടപെടുന്നത്. പിന്നെ അപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയുന്ന പോലെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ക്ലാസ്സില്‍ കയറണ്ടല്ലോ. എം എസ്സ് സിക്ക് ചേരുന്നതിന് മുന്‍പ് ഒന്നര വര്‍ഷം ഇന്‍ഫിയില്‍ ( ഞങ്ങള്‍ ടെക്കീസ്സ് അങ്ങനെയാ, ഇന്‍ഫോസിസിനെ ഇന്‍ഫിയെന്നെ പറയൂ. #നിങ്ങള്‍ നാട്ടുകാര്‍ ഇതിനെയാണ് ജാഡ എന്ന് പറയുന്നതെന്നോ) കയില്‍ കുത്തിയതു കൊണ്ട് എനിക്ക് നല്ല ടൈപ്പിങ്ങ് സ്പീഡ് ഉണ്ടാവുമെന്ന് കരുതി ടൈപ്പിങ്ങ് ജോലികള്‍ എന്നെയാണേല്പ്പിച്ചത്.

        റിസഷന്‍ സഹായിച്ച് അഞ്ച് മാസം ബെഞ്ചിലായത് കൊണ്ട് അത്യാവശ്യം ടൈപ്പിങ്ങ് സ്പീഡൊക്കെയുണ്ട്. എന്റെ കഴിവു കൊണ്ടൊന്നുമല്ലാട്ടോ, 5 മാസം തുടര്‍ച്ചയായി എട്ടര മണിക്കൂര്‍ അഞ്ചെട്ട് പെമ്പിള്ളേരോട് ചാറ്റ് ചെയ്താല്‍ ആര്‍ക്കും ഉണ്ടാവും ടൈപ്പിംഗ് സ്പീഡ്.
 എന്റെ ഒരു സഹമുറിയന്‍ (അവന്റെ ഈ വീരകഥ ഞാന്‍ പണ്ടിവിടെ പോസ്റ്റിയാരുന്നു) ഇരുപത്തിമൂന്ന് പേരോട് ഒരേ സമയം ചാറ്റ് ചെയ്ത് റെക്കോര്‍ഡിട്ടതാ. പതിനഞ്ച് ഇഞ്ച് മോണിറ്ററില്‍ ഇരുപത്തി മൂന്ന് വിന്‍ഡോയേ അറേഞ്ച് ചെയ്യാന്‍ സ്ഥലമുള്ളുവായിരുന്നത്രേ. അടുത്ത റിസഷന്‍ വരുമ്പോഴേക്കും ഇരുപതിഞ്ച് മോണിറ്ററാക്കാന്‍ ക്രിസ് ഗോപാലക്രിഷ്ണന് നല്ല ബുദ്ധി വരുത്തണേ...
       ഒടുവില്‍ ടൈപ്പിങ്ങും ഇന്‍ഫിയും എനിക്ക് തന്നെ പാരയായി, ഗാന്ധിജയന്തിയ്ക്ക് ഫയലുണ്ടാക്കാന്‍ കോളേജില്‍ ചെല്ലാന്‍. അതും ഞാന്‍ മാത്രം മതിയെന്ന്, ഒടുവില്‍ ഒരു ഫ്രന്റും കൂടി വരാമെന്ന് സമ്മതിച്ചു. അങ്ങനെ കോളേജിലെത്തി പണി തുടങ്ങാറായപ്പൊ ഒരു ജൂനിയര്‍ ചെറുക്കന്‍ ഓടി വന്നിട്ട് ചോദിച്ചു:
' ചേട്ടന്റെ ബ്ലഡ് ഗ്രൂപ്പേതാ?'
' എ പോസിറ്റീവ്'
'മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന ഒരു രോഗിയ്ക്ക് അത്യാവശ്യമായി രണ്ട് കുപ്പി എ പോസിറ്റീവ് ബ്ലഡ് വേണം. ചേട്ടന്‍ റെഡിയല്ലേ?'
'റെഡ്ഡിയല്ല, റാവുവാണ്' എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
ച്ചെ! ഗ്രൂപ്പേതാന്ന് ചോദിച്ചപ്പൊ എച്ച് ഐ വി പോസിറ്റീവെന്ന് പറഞ്ഞാ മതിയാര്‍ന്ന്.
'ഡാ എന്റെ ശരീരം കണ്ടാല്‍ അവര് തിരിച്ച് ബ്ലഡ് കേറ്റി  എന്നെ പറഞ്ഞയ്ക്ക്ക്വോ?'
'അതൊന്നുമില്ല, ഇതിനെക്കാളും മെലിഞ്ഞ ഒരുപാട് പേര്‍ ഓരോ മൂന്ന് മാസത്തിലും രക്തം കൊടുക്കുന്നു പിന്നെയാ ഇത്. ഇന്നാണെങ്കില്‍ ഗാന്ധിജയന്തിയും. സേവനം ചെയ്യാന്‍ ഇതിലും പറ്റിയ ഒരു ദിവസം വേറെ ഇല്ല. എന്റേത് ഗ്രൂപ്പ് വേറെ ആയിപ്പോയി.'
അല്ലേല്‍ രണ്ട് കുപ്പിയും നീയങ്ങ് കൊടുത്തേനേന്ന് പറയാന്‍ വന്നതാ പിന്നെ അവന്‍ ജിമ്മില്‍ പോയി പെരുപ്പിച്ച് വെച്ച മസ്സിലൊക്കെ കണ്ടപ്പൊ വേണ്ടെന്ന് വെച്ചു.
****** ********* ********     **********  ********** *******      **********  ********** ****
   മെഡിക്കല്‍ കോളേജില്‍ എത്തി രക്തം എടുക്കുന്നതിന് മുന്‍പേ ചെക്കപ്പ് നടത്തുന്ന ലേഡി ഡോക്ടരെ കണ്ടപ്പോ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. എന്റെ അത്രയേ പ്രായം ഉണ്ടാവൂ, ഉയരം എന്നെക്കാളും ശകലം കൂടുതലാണോ.
ഏയ് , ഇല്ല. ചെരുപ്പിന്റെ ഹീല്‍ കാരണം തോന്നുന്നതാവും.
 കുടുംബത്തിലോട്ട് ഒരു ഡോക്റ്റര്‍ കേറി വരുന്നതില്‍ വീട്ടുകാര്‍ക്ക് വലിയ പ്രശ്നമൊന്നും ഉണ്ടാവില്ലായിരിക്കും. ഫോണ്‍ നമ്പര്‍ ചോദിച്ചാലോ.
സൈഡില്‍ നില്‍ക്കുന്ന സെക്ക്യൂരിറ്റിയുടെ മീശ കണ്ടപ്പൊ കുടുംബത്തില്‍ ഒരു ഡോക്ടര്‍ വേണ്ടെന്ന് തീരുമാനിച്ചു.

****** ********* ********     **********  ********** *******      **********  ********** ****
      നഴ്സുമാരുടെയും ഡോക്റ്ററുടെയുമൊക്കെ മുന്നില്‍ ആദ്യമായി രക്തം കൊടുക്കുന്നതിന്റെ ഇത്തിരി പേടിയൊക്കെ ഉണ്ടെങ്കിലും മാക്സിമം ധൈര്യം സംഭരിച്ച് തന്നെ കിടന്നു.  രക്തം എടുക്കാന്‍ തുടങ്ങിയപ്പോ ക്രമേണ കൈയും കാലുമൊക്കെ കുഴയാന്‍ തുടങ്ങി, എന്റെ മുഖഭാവം കണ്ടത് കൊണ്ടോ എന്തോ ഒരു നഴ്സ് അടുത്ത് വന്ന് ചോദിച്ചു: ' എന്തേലും പ്രശ്നം തോന്നുന്നുണ്ടോ?'
ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നമായതു കൊണ്ട് ഇല്ലെന്ന് പറയണമെന്നുണ്ടായിരുന്നു. പാതിയില്‍ അല്പം ഏറെ മാത്രം നിറഞ്ഞ ബ്ല്ഡ്ബാഗ് കണ്ടപ്പൊ മറ്റേ പോസിറ്റീവ് കക്ഷി ചിന്തിക്കുന്ന പോലെ വോ! ദ് ഗ്ലാസ്സ് ഈസ് ഹാഫ് ഫില്ല്ഡ് എന്നും പറയുണമെന്നുണ്ടായിരുന്നു, പക്ഷെ കണ്ണില്‍ കയറിയ ഇരുട്ട് കാരണം 'സിസ്റ്ററേ പ്രശ്നമുണ്ട്' എന്ന് പറഞ്ഞതോര്‍മ്മയുണ്ട്. എവിടുന്നൊക്കെയോ ഓടിക്കൂടിയ മൂന്ന് നഴ്സുമാരും മറ്റേ ഡോക്ടറും കൂടി വെട്ടിയ വാഴക്കുല കറ വാര്‍ന്ന് പോവാന്‍ വെച്ച പോലെ എന്നെ ചുവരിന് ചാരി തല കീഴായി നിര്‍ത്തിയിരിക്കുകയാണ്.

മൂന്ന് ലേഡീസ് എന്നെ താങ്ങിപ്പിടിച്ചിരിക്കയാണെന്നറിഞ്ഞിട്ട് പോലും എന്റെ മനസ്സില്‍ പൊട്ടാത്ത ലഡ്ഡു മനസ്സില്‍ പൊട്ടിയത് അടുത്ത ദിവസം ജൂനിയേര്‍സിന്റെ അഡ്മിഷന്‍ രെജിസ്റ്റര്‍ പൊടി തട്ടി വെക്കാനെടുത്തെപ്പോഴാണ്, എന്നെ സേവനം ചെയ്യാന്‍ പറഞ്ഞ് വിട്ടവെന്റെ ബ്ലഡ് ഗ്രൂപ്പ് 'എ പോസിറ്റീവ്'.

Font Problem?

Click here to download the Malayalam fonts.