ഒരു പൊക്കിളുണ്ടാക്കിയ കഥ

Posted: Sunday, December 16, 2012 by Admin in
4

  
മുന്‍കൂര്‍ ജാമ്യം: അല്പം ട്വിസ്റ്റുള്ള ഒരു ക്ലൈമാക്സ് എഴുതിത്തീരാറാവുമ്പോഴേക്കും കിട്ടും എന്ന് കരുതിയാണ് എഴുതി തുടങ്ങിയത്. ഇത് വരെ കിട്ടാത്തത് കൊണ്ട് മൂന്ന് ദിവസം ഡ്രാഫ്റ്റിലിട്ട ഈ സാധനം ക്ലൈമാക്സ് ഇല്ലാതെ ഇവിടെ പോസ്റ്റുന്നു.

ഈ സംഭവത്തിന് ജീവിച്ചിരിക്കുന്ന ഒരു സോഫ്റ്റ്വയറനുമായി ചില്ലറ സാമ്യങ്ങളുണ്ടാവാന്‍ സാധ്യത ഉണ്ട്. അത് തികച്ചും മനപ്പൂര്‍വ്വം ആണ്.

  ബിനുവിന്റെ കല്ല്യാണം ഉറപ്പിച്ചു എന്ന ശരത്തിന്റെ മെയില്‍ കിട്ടിയ സുകു ശരിക്കും ഞെട്ടി.രണ്ട് വര്‍ഷം ഒരുമിച്ച് മൈസൂരില്‍ ഒരേ വീട്ടില്‍ ഉറങ്ങിയും ഒരേ കമ്പനിയില്‍ ജോലി ചെയ്തും ജീവിച്ചിട്ടും തനിക്കൊരു പെണ്ണിനെ പരിചയപ്പെടുത്തുക പോലും ചെയ്തു തരാത്ത ശരത്ത് ആണ് ബിനുവിന്റെ മനസ്സില്‍ തളിര്‍ത്ത പ്രണയത്തിന് ഫാക്ടമ്പോസ് 20:20:15 ഉം മെസ്സേജ് ഓഫറും ഇട്ട് കൊടുത്തത് എന്നതായിരുന്നു സുകുവിനെ കൂടുതല്‍ ഞെട്ടിച്ചത്.

"ഡാ എന്നാലും തെണ്ടി ശരത്താണത്രേ ലവന്റെ പ്രണയം തുറന്ന് പറയാനുള്ള കോണ്‍ഫിഡന്‍സ് കൊടുത്തത്. "

"അത് പിന്നെ നിനക്കൊക്കെ തുറന്ന് പറയാനുള്ള കോണ്‍ഫിഡന്‍സ് തരണേല്‍ ആദ്യം ഏതേലും ഒരു പെണ്‍കുട്ടി നിന്റെ മുഖത്ത് നോക്കണ്ടേ" : ശവത്തില്‍കുത്തില്‍ ഡോക്ട്രേറ്റ് നേടിയ വിനുവിന്റെയായിരുന്നു കമന്റ്.

 വിനു പറഞ്ഞതിലും ഒരല്പം കാര്യമുണ്ട്, ഒരുമാതിരി കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേര്‍ക്കൊക്കെ ചുരുങ്ങിയത് അഞ്ചരയടിയെങ്കിലും ഉയരം കാണും, അപ്പൊ പിന്നെ കുനിയാന്‍ ഇത്തിരി മടി കൂടി ഉള്ളവരാണെങ്കില്‍ അഞ്ചടി ഉയരക്കാരനായ സുകുവിനെ എങ്ങനെ നോക്കാനാ...

'ലുക്കിനും ഉയരത്തിനും സൈസിനും പ്രണയത്തില്‍ സ്ഥാനമില്ല' എന്ന് ഇത് മൂന്നുമുള്ള ഒരുത്തന്‍ ഉണ്ടാക്കിയ FB പോസ്റ്റ് (ഇന്‍സ്പയേര്‍ഡ് ഫ്രൊം എ ട്വീറ്റ് #ഫേമസ് ബ്ലോഗേര്‍സ് അടിച്ചുമാറ്റി എന്ന പരാതി കേള്‍ക്കാതിരിക്കാന്‍ വെക്കുന്നതാണീ കടപ്പാടിടല്‍ എന്ന് അസൂയക്കാര്‍ പറഞ്ഞ് പരത്തുന്നത് ദയവായി വിശ്വസിക്കാതിരിക്കുക) ഷെയര്‍ ചെയ്ത് ഏതെങ്കിലും ഒരുത്തീടെ ലൈക്കും കാത്ത് സുകു ഇരുന്നത് ഒരാഴ്ച ആണ്.
 ബിനുവിന്റെ കല്ല്യാണക്കാര്യം വീട്ടിലവതരിപ്പിക്കാന്‍ പോവുമ്പോ സുകുവിനൊരു ചെറിയ പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നു. പക്ഷേ,
"നിങ്ങള്‍ക്കെന്താ എന്റെ കല്ല്യാണക്കാര്യത്തില്‍ ഒരു ചൂടുമില്ലാത്തത്?" എന്ന സുകുവിന്റെ ചോദ്യം ഒരു തമാശയായേ വീട്ടുകാര്‍ എടുത്തുള്ളൂ.
ആരും മൈന്റ് ചെയ്യുന്നില്ലെന്ന് കണ്ടപ്പോള്‍ 'ഞാന്‍ സീരിയസ്സായിട്ടാ പറഞ്ഞത്' എന്ന സുകുവിന്റെ സങ്കടവും ദേഷ്യവും കലര്‍ന്ന അലര്‍ച്ച കേട്ട അച്ഛനും അമ്മയും ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പൊട്ടിച്ചിരിച്ചത്.

********************************************************************************
ബിനുവിന്റെ സുന്ദരികളായ കസിന്‍സ്, അവന്‍ കെട്ടാന്‍ പോവുന്നവളുടെ അസംഖ്യം കൂട്ടുകാരികള്‍ എന്നിവരെ സ്വപ്നം കണ്ട് സുകുവും വിനുവും ശരത്തും ലീവിനപ്പ്ലൈ ചെയ്തു. IRCTC ഓരോ തവണ ഇന്റേര്‍ണല്‍ സര്‍വ്വര്‍ എറര്‍ പേജ് ഡിസ്പ്ലേ ചെയ്യുമ്പോഴും തെളിയുന്ന അവരുടെ മുഖങ്ങള്‍ സുകുവിനൂര്‍ജ്ജം പകര്‍ന്നു കൊണ്ടിരുന്നു .

   തന്നെക്കാള്‍ ഒരു വയസ്സിനിളയവനായ ബിനു കെട്ടുന്നതില്‍ ഇത്തിരി അസൂയ ഉണ്ടെങ്കിലും അവന്റെ കല്ല്യാണത്തിന് പോവാന്‍ ഏറ്റവും കൂടുതല്‍ ഉത്സാഹം കാണിച്ചതും പ്ലാനിങ്ങ് നടത്തിയതും സുകുവായിരുന്നു.

മൊബൈലിന്റെ 5MP ക്യാമറയുടെ ഓട്ടോഫോക്കസ് എന്തൊക്കെയാ അബ്നോര്‍മ്മാലിറ്റീസ് കാണിക്കാന്‍ തുടങ്ങിയിട്ട് ദിവസം കുറച്ചായെങ്കിലും അത് ശരിയാക്കാനുള്ള ചൂട് വന്നത് ബിനുവിന്റെ കല്ല്യാണത്തിന് ഇനി 2 ദിവസം കൂടിയേ ഉള്ളുവല്ലോന്നോര്‍ത്തപ്പോഴാ..
   സുകുവിന്റെ മൊബൈലിനെ കുറിച്ച് പറയുമ്പോള്‍ രണ്ട് രണ്ടര വര്‍ഷം മുന്‍പ് വാങ്ങിയതാണ് ആ മൊബൈല്‍. ഇന്ത്യയില്‍ രണ്ടേ രണ്ട് പേരേ ആ മൊബൈല്‍ ഉപയോഗിച്ച് കാണുള്ളൂ, ആ മൊബൈല്‍ ഇറക്കിയ കമ്പനിയുടമയും സുകുവും അത്രയ്ക്ക് നല്ല പെര്‍ഫോര്‍മന്‍സും മാര്‍ക്കറ്റ് റിവ്യൂവുമായിരുന്നു. 10000 രൂപയ്ക്ക് വാങ്ങിയ മൊബൈല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോ തന്നെ സുകു വില്‍ക്കാന്‍ തീരുമാനിച്ചതാ..
 

യൂണിവേര്‍സല്‍ മൊബൈലില്‍ ചെന്നപ്പോ അവര്‍ അഞ്ഞൂറ് രൂപ കൊടുക്കാന്ന് പറഞ്ഞപ്പോ അവന്റെ തന്തയ്ക്ക് വിളിച്ചവിടുന്നിറങ്ങി സുകു മൊബൈല്‍ സ്റ്റോറില്‍ ചെന്ന് കയറി. ആ മൊബൈല്‍ കണ്ടപ്പോ അവിടത്തെ സെയില്‍സ്മാന്‍ പറഞ്ഞത് ഞങ്ങള്‍ ഈ നിമിഷം മുതല്‍ ഓള്‍ഡ് മൊബൈല്‍ വാങ്ങുന്നതും എക്സ്ചേഞ്ച് കൊടുക്കുന്നതും നിര്‍ത്തിയെന്നാണ്.

  അങ്ങനെ രണ്ടര വര്‍ഷം പിന്നിട്ടപ്പോള്‍ മൊബൈലിന്റെ അവശേഷിച്ചിരുന്ന ചുരുക്കം ചില അവയവങ്ങളില്‍ ഒന്നായ ക്യാമറയ്ക്കും കാന്‍സര്‍ ബാധിച്ചു. വീടിന് തൊട്ടടുത്തുള്ള കടയില്‍ മൊബൈലും കൊടുത്ത് സിം കാര്‍ഡും കൈയില്‍ പിടിച്ച് റൂമിലേക്ക് കടക്കുമ്പോഴാണ് ഇന്നലെ രാത്രി ഇട്ട FB സ്റ്റാറ്റസ്സിനെത്ര ലൈക്ക് കിട്ടിയോ ആവോ എന്നത് സുകുവിനോര്‍മ്മ വന്നത്.

  കൈയില്‍ മുറുകെ പിടിച്ചിരുന്ന സിം കാര്‍ഡ് എവിടെ വെക്കുമെന്ന് ചിന്തിച്ച് കൊണ്ട് ലാപ്പ് ഓണാക്കുന്നതിനിടയിലാണ് ഷര്‍ട്ടിടാതെ കട്ടിലില്‍ മലര്‍ന്ന് കിടന്ന് ടിവി കാണുന്ന ശരത്തും കുടവയറും സുകുവിന്റെ കണ്ണില്‍ പെട്ടത്.
 ഒരു കൈയില്‍ റിമോട്ടും മറു കൈയില്‍ ഇഷ്ടിക നെടുക ചീന്തിയത്രയും സൈസുള്ള അവന്റെ ഫോണും.
    സുകു സിം കാര്‍ഡ് ശരത്തിന്റെ പൊക്കിളില്‍ വെച്ച് കൊണ്ട് പറഞ്ഞു."ശരത്തേ, ഇതിവിടെ ഭദ്രമായി ഇരിയ്ക്കട്ടെ, ഞാനിപ്പ വരാം"
 പേപ്പട്ടി കടിച്ചാല്‍ ഇഞ്ചക്ഷന്‍ അടിക്കാന്‍ വേണ്ടി മാത്രമെന്ന് കരുതിയ പൊക്കിള്‍ കൊണ്ട് ഇങ്ങനെയും ഒരുപകാരമുണ്ടായല്ലോ എന്ന നിര്‍വൃതിയോടെ ഫേസ്ബുക്കിങ്ങ കഴിഞ്ഞിറങ്ങിയ സുകു ഞെട്ടി. പൊക്കിളും വയറും വഹിച്ചോണ്ട് ശരത്ത് ഫോണും ചെവിയില്‍ വെച്ച് ചുവരും ചാരി നില്‍ക്കുന്നു.
"ഡാ, എവിടെടാ പൊക്കിളിലെ സിം കാര്‍ഡ്": സുകു അലറി.
"ആരാടാ പൊക്കിളില്‍ സിം കാര്‍ഡ് വെച്ച് ഒക്കെ ഐറ്റം ഡാന്‍സ് ചെയ്തേ, രമ്യ നമ്പീശനോ മൈഥിലിയോ ": പാചകപരീക്ഷണത്തിലായിരുന്ന വിനു പുറത്തേയ്ക്ക് വന്നു.
"അല്ല നിന്റെ അമ്മാവന്‍ നമ്പീശന്‍ മൈ...." : ബാക്കി സുകു വിഴുങ്ങി, ഇല്ലേല്‍ പല്ലു മുപ്പത്തിരണ്ടും വിഴുങ്ങേണ്ടി വന്നേനേ.
"സോറീ ഡാ, കോള്‍ വന്നപ്പോ ഞാനത് മറന്നു പോയി, കട്ടിലിനടിയില്‍ എവിടേലും വീണു കാണും. നമുക്ക് നോക്കാം": ശരത്ത് സുകുവിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
 മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കേരള പോലീസിലെ മുങ്ങല്‍ വിദഗ്ദരെപോലെ പരാജയം സമ്മതിച്ചു തിരച്ചില്‍ നിര്‍ത്തി.

 *********************************************************************************
അത്തിപ്പഴം പഴുക്കുമ്പോ കാക്കയ്ക്ക് എവിടെയോ പുണ്ണ് എന്ന് പറയുന്നത് ഈ സോഫ്റ്റ്വയറന്മാര്‍ക്കാണേറ്റവും യോജിക്കുക. എന്തെങ്കിലും ഒരു ഫംങ്ഷനുള്ള ദിവസം വെളുപ്പിനേ ചെന്ന് സ്വൈപ്പ് ഇന്‍ ചെയ്തിട്ട് അഞ്ച്-അഞ്ചര മണിക്കൂര്‍ ഇരുന്ന് അറ്റന്റസ് ഒപ്പിച്ചിട്ട് സ്വൈപ്പ് ഔട്ട് ചെയ്തിറങ്ങാന്ന് വെച്ചാല്‍ കറക്റ്റായിട്ട് അന്ന് തന്നെയാവും ക്ലയന്റ് വിസിറ്റാന്‍ വരുന്നത്.
 "എന്റെ ക്ലയന്റിന് നാളെ ടീമിലുള്ള എല്ലാ അലവലാതികളെയും കാണണത്രേ"
 "അങ്ങേരുടെ കമ്പനീടെ ശവപ്പെട്ടീല്‍ ആദ്യത്തെ ആണി അടിച്ച നിങ്ങളെ കണ്ട് നന്ദി പറയാനാവൂല്ലേ": വിനുവിന്റെ വക ഗോള്‍.
"ഞാനും ഇവനും കൂടി നാളെ മൂന്ന് മണീടെ ട്രെയിനിന് വീട്ടിലേക്ക് പോവും, നമുക്ക് മറ്റന്നാള്‍ രാവിലെ ഷൊര്‍ണ്ണൂര്‍ വെച്ച് മീറ്റാം"
"ഷൊര്‍ണ്ണൂര്‍ നിന്ന് 9.30നാണ് നിലമ്പൂര്‍ പാസഞ്ചര്‍, അതിന് പോയാല്‍ മുഹൂര്‍ത്തത്തിന് മുന്‍പെത്താം. ആടുത്ത ട്രെയിന്‍ 12 മണിക്കാണ്, അതിനു പോയാല്‍ സദ്യ തീരുന്നതിന് മുന്‍പെത്താം"
"ഞങ്ങള്‍ 9.15ന് ടിക്കറ്റ് കൗണ്ടറിന് മുന്‍പില്‍ ഉണ്ടാവും, നിന്റെ കൈയ്യില്‍ മൊബൈല്‍ ഇല്ലാത്ത സ്ഥിതിയ്ക്ക് കറക്റ്റ് ടൈമിന് കൗണ്ടറിന് മുന്‍പില്‍ എത്തിക്കോണം"

  വിവാഹസുദിനം വന്നെത്തി.അലാം വെക്കാന്‍ ഒരു മൊബൈല്‍ ഇല്ലാത്തോണ്ട് സുകു വൈകി ആണെണീറ്റത്. കോയമ്പത്തൂര്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ആയത് കൊണ്ട് കറക്റ്റ് ടൈമിന് തന്നെ ട്രെയിന്‍ പുറപ്പെട്ടു.അല്ലെങ്കിലും ആവശ്യമുള്ളപ്പോള്‍ മാത്രം "punctuality is the art of waiting for others" എന്ന കലയില്‍ ഇന്ത്യന്‍ റെയില്വേ വിശ്വസിക്കാറില്ലല്ലോ..
  വംശനാശഭീഷണി നേരിട്ട് കൊണ്ടിരിക്കയാണേലും ഇന്ത്യയില്‍ ഇനിയും അവശേഷിക്കുന്ന STD ബൂത്തുകളില്‍ ഒന്ന് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോഴുമുള്ളത് കൊണ്ട് സുകു, ശരത്തിനെ വിളിച്ച് താന്‍ 12 മണിയുടെ വണ്ടിയ്ക്ക് ഷൊര്‍ണ്ണൂര്‍ നിന്നും കേറാമെന്നും ഒരു മണിയ്ക്ക് തുവൂര്‍ എത്തുമ്പോഴേക്കും പിക്ക് ചെയ്യാന്‍ ഒരു വണ്ടിയുമായി എത്താനും അറിയിച്ചു.

ഒരു ബൈക്കും ബിനുവിന്റെ കസിനും സുകുവിനെ പിക്ക് ചെയ്യാനായി പുറപ്പെട്ടു..  സുകുവിന് തന്നെ തിരിച്ചറിയാന്‍ വേണ്ടി "സുകു, വെല്‍ക്കം റ്റു തുവ്വൂര്‍" എന്നെഴുതിയ നെയിംപ്ലേറ്റ് പോലൊരു സംഭവവുമായി ആണ് ബിനുവിന്റെ കസിന്‍ പുറപ്പെട്ടത്.


തുവൂര്‍ സ്റ്റേഷന്റെ പത്തുനൂറ്റമ്പത് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു ഒരാള്‍ നെയിംപ്ലേറ്റ് ഒക്കെ പിടിച്ച് ട്രെയിനീന്നിറങ്ങുന്നൊരാളെ സ്വീകരിക്കാന്‍ വന്നത്.
 

4 comments:

  1. Thumpan says:

    തുവൂര്‍ സ്റ്റേഷന്റെ പത്തുനൂറ്റമ്പത് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു ഒരാള്‍ നെയിംപ്ലേറ്റ് ഒക്കെ പിടിച്ച് ട്രെയിനീന്നിറങ്ങുന്നൊരാളെ സ്വീകരിക്കാന്‍ വന്നത്.

  1. Anees says:

    ഇതിന്റെ ബാക്കി ഒടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സംഭവം കൊള്ളാം. :)

  1. രസകരമായി എഴുതിയിട്ടുണ്ട്.
    :)

  1. Basidh.B says:

    ഈ 5 അടി ഉള്ള സുകു ആരെണെന്ന് എനിക്ക് മനസിലായി, ആ സുകുന്നു ഇങ്ങനത്തെ അബധങ്ങളൊക്കെ പറ്റിയില്ലെങ്ങിലെ അത്ഭുദം ഉള്ളു :)

Font Problem?

Click here to download the Malayalam fonts.