6

     സുകുമാരന് കല്ല്യാണം പണ്ടേ ഒരു വീക്ക്നെസ്സാണ്,  കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ പറ്റാവുന്ന കല്ല്യാണ വീട്ടിലെല്ലാം പോയി സദ്യയുണ്ണലാണ് പുള്ളിയുടെ ഹോബി. സദ്യയുടെ കാര്യത്തില്‍ സുകു സോഷ്യലിസ്റ്റാണ്, പാവപ്പെട്ടവന്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ളവരുടെ വീട്ടില്‍ ക്ഷണിച്ചതാണോ അല്ലയോന്ന് പോലും നോക്കാതെ സുകു കല്ല്യാണത്തിന് പോവും. പിന്നെ ക്ഷണിക്കാത്ത കല്ല്യാണത്തിന് പോയി ഗിഫ്റ്റ് കൊടുക്കാനൊന്നും സുകുവിനെ കിട്ടില്ല. വേറൊന്നും കൊണ്ടല്ല താനൊരു ഗിഫ്റ്റ് കൊടുത്താല്‍ അവര്‍ അത് തന്റെ വീട്ടില്‍ എന്തേലും ഒരു ചടങ്ങുണ്ടാവുമ്പോ തിരിച്ച് തരണ്ടേ? എന്തിനാ വേറുതെ അവരെ ബുദ്ധിമുട്ടിക്കുന്നേ?
      ബാങ്ക് ക്ലര്‍ക്കായി ജോലി കിട്ടിയിട്ടും 'പാര്‍ട്ടിയെ നന്നാക്കാന്‍ (അതോ സ്വയം നന്നാക്കാനോ?) എം എല്‍ എ സ്ഥാനം ഉപേക്ഷിച്ച ശെല്‍വരായണ്ണനെപ്പോലെ' സുകു തന്റെ കല്ല്യാണസ്നേഹം ഉപേക്ഷിച്ചില്ല.
ഈ സ്നേഹം കാരണം ഇരുപത്തിയാറ് തികഞ്ഞേന്റന്ന് സുകുവും ബ്രോക്കര്‍ കുമാരേട്ടനും കൂടി ആദ്യ പെണ്ണ് കാണലിനിറങ്ങി.
"എന്റമ്മോ! ഇത്രേം വല്ല്യ വീട്ടിലെ പെണ്ണ് വേണോ കുമാരേട്ടാ?"
"നീ വീടിനെയല്ലല്ലോ പെണ്ണിനെയല്ലേ കെട്ടുന്നത്, അപ്പൊ പെണ്ണിന്റെ വലിപ്പം നോക്കിയാല്‍ മതി"
"എന്നാലും..."
"ഒരെന്നാലും ഇല്ല, വീട്ടിലൊക്കെ കേറി വരാന്‍ തീരുമാനിച്ചിരിക്കുന്ന മഹാലക്ഷ്മിയെ പുറം കാല് കൊണ്ട് പോസ്റ്റിനു പറത്തെക്കടിച്ച് കളയാന്‍ നീ ഹിഗ്വിറ്റയൊന്നുമല്ലല്ലോ അല്ലേ"
മനുഷ്യന്റെ ചങ്ക് ഇടിക്കുന്നത് മിനിറ്റില്‍ 144 പ്രാവശ്യമാ അപ്പൊഴാ അങ്ങേരുടെ അവിഞ്ഞ തമാശ.
"ആരാ ഈ ഹിഗ്വിറ്റ? കമാരേട്ടന്റെ അമ്മാവന്റെ മോനാണോ?"
"അല്ല എന്റെ വകേലൊരു തന്തയായി വരും"
'അതെനിക്ക് കണ്ടപ്പൊഴേ തോന്നിയാരുന്നു ഒന്നിലധികം ടീംസുണ്ടാവുന്ന്' എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും സുകു അത് വിഴുങ്ങി.
**********************************************************************************
പെണ്ണ് കാണല്‍ കഴിഞ്ഞു , അവര്‍ പതിവ് മറുപടിയും പറഞ്ഞു:
"കാരണോമ്മാരൊടൊക്കെ ആലോചിച്ചിട്ട് ജാതകം പറ്റുവാണേല്‍ ഞങ്ങള്‍ അങ്ങോട്ടറിയിക്കാം"
"ഞാന്‍ വേണേല്‍ ഇവിടെ വന്നന്വേഷിച്ചോളാം"
"ബുദ്ധിമുട്ടണമെന്നില്ല" തല മൂത്ത കാരണവരുടെ ആ മറുപടിയുടെ അര്‍ത്ഥം ഇനിയും അവളേം ആ വീടും സ്വപ്നം കണ്ട് ബുദ്ധിമുട്ടണമെന്നില്ലെന്നാണോ? 'ഏയ് അതാവാന്‍ വഴിയില്ല'.

ഇനിയിപ്പൊ അഞ്ചാം മന്ത്രിയാവാനുള്ള വിളിയും കാത്തിരിക്കുന്ന മറ്റേകുഴി കലിയെപ്പോലെ പെണ്ണ് വീട്ടുകാരുടെ വിളിയും കാത്തിരിക്കണമല്ലോ എന്റെ ദൈവമേ.

കാത്തിരിപ്പിനേക്കാളും വല്ല്യ കുരിശാണല്ലോ കൂടെയുള്ള കുമാരണ്ണന്‍, ബ്രോക്കര്‍ ഫീസ് കല്ല്യാണനിശ്ചയം കഴിഞ്ഞിട്ട് മതീന്ന് വെക്കാം, ഇപ്പൊ ഒരു നൂറ് രൂപയും ഉച്ചഭക്ഷണവും കൊടുക്കേണ്ടി വരും.  ഹോട്ടലില്‍ കേറിയാല്‍ അങ്ങേര്‍ ബിരിയാണീല്‍ കുറഞ്ഞൊന്നും കഴിക്കില്ലെന്നുറപ്പാ.പോക്കറ്റില്‍ ആകെയുള്ളത് ഇരുനൂറ്റമ്പത് രൂപ.

"ലഞ്ച് നമുക്ക് പാരഗണീന്ന് കഴിക്കാല്ലേ"
വീട്ടീ പഴങ്കഞ്ഞീം ചമ്മന്തീം കഴിക്കണ മനുഷ്യനാണ് ഇപ്പൊ പാരഗണീന്നേ കഴിക്കാന്‍ പറ്റൂന്ന് ചിന്തിച്ചപ്പൊഴാ റോഡരികിലെ വലിയ വീട്ടിലെ ചെറിയ പന്തല്‍ സുകുവിന്റെ ശ്രദ്ധയില്‍ പെട്ടത്.

"ഞാന്‍ മറന്നു, എന്റെ ഒരു ഫ്രണ്ടിന്റെ വീടാണത്, അവന്റെ കല്ല്യാണമാണ്. നമുക്ക് അവിടെയൊന്നു കയറണം, അവനെ ഇനിയും കാണാനുള്ളതാ" സുകു വീണത് വിദ്യയാക്കി.

"ശരി,എന്നാ പിന്നെ പാരഗണില്‍ നമുക്ക് നിശ്ചയം ഒക്കെ കഴിഞ്ഞിട്ട് കേറാം"
*******************************************************************************
വീടിന്റെ മുറ്റത്തും സൈഡിലുമായി കുറേ പേരിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. മുറ്റത്തൊരുത്തന്‍ കള്ളിമുണ്ടും ഉടുത്തോണ്ട് വീട്ടിലേക്ക് കയറി വരുന്നവരോട് കുശലം ചോദിച്ചോണ്ട് നില്പ്പുണ്ട്,ചെക്കനവനാന്നുറപ്പാ, എന്നിട്ടെന്താ ഈ വേഷത്തില്‍?

 ചിലപ്പൊ നാളേയാവും കല്ല്യാണം അതോണ്ടായിരിക്കും ഉടുത്തൊരുങ്ങി നില്‍ക്കാത്തത്.

"കല്ല്യാണം നാളെയാണല്ലേ? അപ്പൊ നോണ്വെജ്ജൊന്നും കാണില്ല. പാരഗണീന്ന് മതിയാരുന്നു...."
നാല് ടെസ്റ്റും തോറ്റ് പ്രസന്റേഷന്‍ സെറിമണിയില്‍ സംസാരിക്കുന്ന ധോണിയുടത്രയും നിരാശ കുമാരേട്ടന്റെ ശബ്ദത്തിലും പ്രകടമായിരുന്നു.
ദേ പിന്നേം പാരഗണ്‍! 'പാര''ഗണ്ണി'നെപ്പറ്റി മാത്രം ചിന്തിക്കാന്‍ ഇങ്ങേരാ കൊട്ടാരക്കര പിള്ളേടെ ആരെങ്കിലുമാണൊ? വീണ്ടും വിഴുങ്ങി.
"അതെ നാളെയാണ്"
മുറ്റത്ത് നിക്കുന്ന ലുങ്കിയുടുത്ത് നില്‍ക്കുന്ന  കക്ഷി സുകുവിന്റെയും കുമാരേട്ടന്റെയും കൈയ്യൊക്കെ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു:
"അങ്ങോട്ടിരിക്കാം, ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം"
ഇത് തന്നെയാണ് കുമാരേട്ടന്‍ ഇച്ഛിച്ചതും ചെക്കന്‍ കല്പ്പിച്ചതും.
*************************************************************************************
"നാളെ കല്ല്യാണമായിട്ടും ചെറുക്കന്റെ മുഖത്തൊരു ദു:ഖഭാവമാണല്ലോ?" ചോറ് നന്നായി ചവച്ചിറക്കുന്നതിനിടയില്‍ കുമാരേട്ടന്‍ ചോദിച്ചു.
"ആദ്യമായി കല്ല്യാണം കഴിക്കുന്നതിന്റെ ടെന്‍ഷന്‍ കൊണ്ടാവും" ഇത് പറഞ്ഞ് ഒന്ന് വലതുവശത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോഴാണ് ചാണകം മെഴുകിയ തറയില്‍ ഒരിലയില്‍ ഒരുരുള ചോറും ദര്‍ഭപ്പുല്ലും ഇരിക്കുന്നത് സുകു കണ്ടത്.
'അപ്പൊ അടിയന്തിരമായിരുന്നോ ഈശ്വരാ, അഗര്‍ബത്തീടെ സ്മെല്ലടിച്ചപ്പൊഴേ തിരിച്ചറിയണമായിരുന്നു' ; സുകുവിന്റെ ആത്മഗതം.
കുമാരേട്ടന്‍ സംഗതി അറിയുന്നതിന് മുന്‍പങ്ങേരേയും കൊണ്ടിവിടുന്ന് സ്കൂട്ടാവണം, ഏതായാലും ഇടം വലം നോക്കാതെ അടിയന്തരസദ്യ അകത്താക്കുവായത് നന്നായി.
***********************************************************************************
ഒരേമ്പക്കവും വിട്ട് ലുങ്കിക്കാരന്റെ കൈയ്യൊക്കെ പിടിച്ച് വാച്ചില്‍ നോക്കി തിരക്കുണ്ടെന്ന് ഭാവിച്ചിറങ്ങാന്‍ നോക്കുമ്പോ 'പയ്യന്' കുമാരേട്ടന്റെ വക ഫ്രീയായൊരുപദേശം:
"ഇങ്ങനത്തെ ദിവസമൊക്കെ ജീവിതത്തിലൊരിക്കലേ ഉണ്ടാവൂ, മാക്സിമം സന്തോഷിക്കണം. നാളെ മുതലങ്ങോട്ട് അര്‍മാദിക്കാനുള്ളതല്ലേ"
ഉപദേശത്തിനുള്ള നന്ദി കവിളില്‍ പതിക്കാന്‍ കാത്ത് നില്‍ക്കാതെ സുകു തിരിഞ്ഞു നോക്കാതെ നടന്നു.....

2

  "Life is like a Rubik's cube, which has 43,252,003,274,489,856,000 possible configurations. There are countless numbers of wrong twists and turns, but when you get it right, it looks perfect no matter what way you look at it."

     കഴിഞ്ഞ വര്‍ഷം സിനിമാപ്രേമികളായ മലയാളികള്‍ക്ക് കിട്ടിയ നവ്യാനുഭവത്തിന്റെ തുടര്‍ച്ചയായി വേണം 'ഈ അടുത്ത കാലത്ത്' അതായത് കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ സിനിമകളായ നിദ്രയേയും ഈ അടുത്ത കാലത്തിനെയും' കാണാന്‍. ട്രാഫിക്ക് മുതല്‍ വീശിത്തുടങ്ങിയ മാറ്റത്തിന്റെ കൊടുങ്കാറ്റിന് ഇനിയും ശമനം വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഈ അടുത്ത കാലത്ത്'.  യൂറ്റ്യൂബും ടോറന്റും ഒന്നും പരിചയമില്ലാത്ത സാധാരണ മലയാളിക്ക് മുന്‍പില്‍ ബട്ടര്‍ഫ്ലൈ ഓണ്‍ ദി വീല്‍സിനെ മനോഹരമായി അവതരിപ്പിച്ച ( ടോറന്റന്മാരുടെ ഭാഷയില്‍ സീന്‍ ബൈ സീന്‍ കോപ്പി) അരുണ്‍ കുമാര്‍ അരവിന്ദിന് തന്റെ രണ്ടാമത്തെ സംവിധാനസംരഭത്തിലും പ്രേക്ഷകനെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്ന് വേണം പറയാന്‍.

    ഈയിടെ വാര്‍ത്തകളില്‍ ഇടം പിടിച്ച വിളപ്പിന്‍ശാല മാലിന്യസംസ്കരണ പ്ലാന്റിനോട് സാദൃശ്യമുള്ള തൈപ്പില്‍ ശാലയില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളില്‍ നിന്നും കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച് ജീവിക്കുന്ന വിഷ്ണു, വിഷ്ണുവിന്റെ ഭാര്യ രേണുക, ഹോസ്പിറ്റല്‍ എംഡി ആയ അജയ് കുര്യന്‍, ഭാര്യ  മാധുരി, ടി വി റിപ്പോര്‍ട്ടര്‍ രൂപ, കമ്മീഷണര്‍ ടോമി തുടങ്ങിയ കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് 'ഈ അടുത്ത കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവം' എന്ന കാപ്ഷനോടു കൂടി പുറത്തിറങ്ങിയ സിനിമയുടെ കഥ പുരോഗമിക്കുന്നത്. ചെറിയ രീതിയിലാണെങ്കില്‍ കൂടി മാലിന്യ പ്രശ്നം, സമൂഹത്തില്‍ വേരുറപ്പിക്കുന്ന കൊട്ടേഷന്‍ സംഘങ്ങള്‍, ബ്ലൂ ഫിലിം മാഫിയ എന്നിവയെക്കുറിച്ച് ഒരു മെസേജ് കൂടി കണ്‍വേ ചെയ്യാന്‍ ഈ സിനിമ ശ്രമിക്കുന്നുണ്ട്.
     അച്ഛന്‍ ഭരത് ഗോപിയേക്കാളും കഴിവുണ്ടെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന മുരളി ഗോപിയുടെ പങ്കാണ് ഈ ചിത്രത്തിന്റെ എടുത്ത് പറയേണ്ട ഒരു സവിശേഷത. ഒരു റൂബിക്ക്സ് ക്യൂബ് സോള്‍വ് ചെയ്യുന്ന രീതിയില്‍ കഥാപാത്രങ്ങളുടെ ജീവിത പ്രശ്നങ്ങളെ സോള്‍വ് ചെയ്യുന്ന ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന അനൂപ് മുരളി തന്നെയാണ് നായകനായ ഇന്ദ്രജിത്തിനോളം തന്നെ പ്രാധാന്യമുള്ള അഭിനയസാധ്യതയുള്ള അജയ് കുര്യനെ തന്മയത്തത്തോടെ അവതരിപ്പിച്ചതും. ആദ്യമായി തിരക്കഥ എഴുതിയ രസികന്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതിന്റെ എല്ലാ കുറവുകളും തുടച്ചുകളയാന്‍ ഭ്രമരത്തിലൂടെ തിരിച്ചുവരവ് നടത്തിയ മുരളി ഗോപിയ്ക്ക് കഴിഞ്ഞു. ഇന്ദ്രജിത്ത്, മൈഥിലി,ജഗതി,ബൈജു എന്നിവരോടൊപ്പം മാധുരിയായി സ്ക്രീനിലെത്തിയ ബംഗാളി മോഡല്‍ തനുശ്രീ ഘോഷും മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്. കോക്ക്ടെയിലിലെയും ബ്യൂട്ടിഫുളിലെയും കഥാപാത്രങ്ങളുടെ അത്രയ്ക്ക് ഡെപ്ത് ഉള്ള കഥാപാത്രം ഒന്നുമല്ലെങ്കിലും അനൂപ് മേനോനും മുറിമലയാളം പറയുന്ന ഹിന്ദിക്കാരന്‍ ചോക്ലേറ്റ് പയ്യനായ നിഷാനും തങ്ങളുടെ റോള്‍ ഭംഗിയാക്കി.

പോസിറ്റീവ്സ്:
# മുരളി ഗോപിയുടെ കഥയും തിരക്കഥയും
# സിനിമയുമായി ഇഴ ചേര്‍ന്ന പാശ്ചാത്തല സംഗീതം
# ചിത്രീകരണ മികവ്, പ്രത്യേകിച്ചും ഗാനങ്ങളുടെ പിക്ചറൈസേഷന്‍
# കോമഡിക്കായി പ്രത്യേകം താരങ്ങളില്ലാതെ കഥയ്കാവശ്യമായ നര്‍മ്മം മാത്രം ഉള്‍ക്കൊള്ളിച്ചൊരിക്കിയ സംഭാഷണങ്ങള്‍.
# അഭിനേതാക്കളുടെ അഭിനയമികവ്

നെഗറ്റീവ്സ്:

#ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്ന ഗോപീ സുന്ദറും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍. ഒരു വഴിയായി എന്ന ഗാനം വലിയ തെറ്റില്ലെന്ന് പറയാം.
# അബൂബക്കറിനെ പോലെ 'അതിവായന' നടത്തുകയാണെങ്കില്‍ തോപ്പില്‍ശാല മാലിന്യ പ്രശ്നം, കൊട്ടേഷന്‍ സംഘങ്ങള്‍, ബ്ലൂ ഫിലിം മാഫിയ എന്നിവയെ കുറച്ചു കൂടി വിമര്‍ശനാത്മകം ആക്കാമായിരുന്നു.  (ഒരു പക്ഷെ ഈ ചിത്രം ഇപ്പോള്‍ അവകാശപ്പെടുന്ന മികവ് ചോര്‍ന്ന് പോവാന്‍ സാധ്യത ഉണ്ടായിരുന്നതിനാലാവാം.)
# ആദ്യ പകുതി അല്പം കൂടി മികവുറ്റതാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരു മികച്ച സിനിമാനുഭവമാക്കി മാറ്റാമായിരുന്നു ഈ അടുത്ത കാലത്തിനെ.

റേറ്റിംഗ് : 7.5/10




 ഇമേജ് കട: മെട്രൊമാറ്റിനി ഫേസ്ബുക്ക് പേജ്


PS: ഫേസ്ബുക്കില്‍ പോസ്റ്റാന്‍ വേണ്ടി എഴുതി  തുടങ്ങിയതാ ഇത്രയും നീണ്ട് പോയ സ്ഥിതിയ്ക്ക് ബ്ലോഗില്‍ ഇടാമെന്ന് വെച്ചു.

എ പോസിറ്റീവ്

Posted: Monday, February 20, 2012 by Admin in Labels: ,
3

      2010ഇലെ ഗാന്ധിജയന്തി ദിനം , അടുത്താഴ്ച ആണ് കോളേജില്‍ നാക്ക് അക്രഡിറ്റേഷന്‍ ടീം വിസിറ്റിനു വരുന്നത്. കഴിഞ്ഞ ഒരാഴ്ച ആയിട്ട് എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പരിപാടികളുടെയെല്ലാം ഫയല്‍ നിര്‍മ്മാണ പ്രക്രിയയില്‍ ആണ് . തികഞ്ഞ ഗുരുഭക്തി കാരണം ആണ് ഞാനും എന്റെ ക്ലാസ്സ്മേറ്റ്സും ഈ ഫയല്‍ നിര്‍മ്മാണ പ്രക്രിയയില്‍ സജീവമായി ഇടപെടുന്നത്. പിന്നെ അപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയുന്ന പോലെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ക്ലാസ്സില്‍ കയറണ്ടല്ലോ. എം എസ്സ് സിക്ക് ചേരുന്നതിന് മുന്‍പ് ഒന്നര വര്‍ഷം ഇന്‍ഫിയില്‍ ( ഞങ്ങള്‍ ടെക്കീസ്സ് അങ്ങനെയാ, ഇന്‍ഫോസിസിനെ ഇന്‍ഫിയെന്നെ പറയൂ. #നിങ്ങള്‍ നാട്ടുകാര്‍ ഇതിനെയാണ് ജാഡ എന്ന് പറയുന്നതെന്നോ) കയില്‍ കുത്തിയതു കൊണ്ട് എനിക്ക് നല്ല ടൈപ്പിങ്ങ് സ്പീഡ് ഉണ്ടാവുമെന്ന് കരുതി ടൈപ്പിങ്ങ് ജോലികള്‍ എന്നെയാണേല്പ്പിച്ചത്.

        റിസഷന്‍ സഹായിച്ച് അഞ്ച് മാസം ബെഞ്ചിലായത് കൊണ്ട് അത്യാവശ്യം ടൈപ്പിങ്ങ് സ്പീഡൊക്കെയുണ്ട്. എന്റെ കഴിവു കൊണ്ടൊന്നുമല്ലാട്ടോ, 5 മാസം തുടര്‍ച്ചയായി എട്ടര മണിക്കൂര്‍ അഞ്ചെട്ട് പെമ്പിള്ളേരോട് ചാറ്റ് ചെയ്താല്‍ ആര്‍ക്കും ഉണ്ടാവും ടൈപ്പിംഗ് സ്പീഡ്.
 എന്റെ ഒരു സഹമുറിയന്‍ (അവന്റെ ഈ വീരകഥ ഞാന്‍ പണ്ടിവിടെ പോസ്റ്റിയാരുന്നു) ഇരുപത്തിമൂന്ന് പേരോട് ഒരേ സമയം ചാറ്റ് ചെയ്ത് റെക്കോര്‍ഡിട്ടതാ. പതിനഞ്ച് ഇഞ്ച് മോണിറ്ററില്‍ ഇരുപത്തി മൂന്ന് വിന്‍ഡോയേ അറേഞ്ച് ചെയ്യാന്‍ സ്ഥലമുള്ളുവായിരുന്നത്രേ. അടുത്ത റിസഷന്‍ വരുമ്പോഴേക്കും ഇരുപതിഞ്ച് മോണിറ്ററാക്കാന്‍ ക്രിസ് ഗോപാലക്രിഷ്ണന് നല്ല ബുദ്ധി വരുത്തണേ...
       ഒടുവില്‍ ടൈപ്പിങ്ങും ഇന്‍ഫിയും എനിക്ക് തന്നെ പാരയായി, ഗാന്ധിജയന്തിയ്ക്ക് ഫയലുണ്ടാക്കാന്‍ കോളേജില്‍ ചെല്ലാന്‍. അതും ഞാന്‍ മാത്രം മതിയെന്ന്, ഒടുവില്‍ ഒരു ഫ്രന്റും കൂടി വരാമെന്ന് സമ്മതിച്ചു. അങ്ങനെ കോളേജിലെത്തി പണി തുടങ്ങാറായപ്പൊ ഒരു ജൂനിയര്‍ ചെറുക്കന്‍ ഓടി വന്നിട്ട് ചോദിച്ചു:
' ചേട്ടന്റെ ബ്ലഡ് ഗ്രൂപ്പേതാ?'
' എ പോസിറ്റീവ്'
'മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന ഒരു രോഗിയ്ക്ക് അത്യാവശ്യമായി രണ്ട് കുപ്പി എ പോസിറ്റീവ് ബ്ലഡ് വേണം. ചേട്ടന്‍ റെഡിയല്ലേ?'
'റെഡ്ഡിയല്ല, റാവുവാണ്' എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
ച്ചെ! ഗ്രൂപ്പേതാന്ന് ചോദിച്ചപ്പൊ എച്ച് ഐ വി പോസിറ്റീവെന്ന് പറഞ്ഞാ മതിയാര്‍ന്ന്.
'ഡാ എന്റെ ശരീരം കണ്ടാല്‍ അവര് തിരിച്ച് ബ്ലഡ് കേറ്റി  എന്നെ പറഞ്ഞയ്ക്ക്ക്വോ?'
'അതൊന്നുമില്ല, ഇതിനെക്കാളും മെലിഞ്ഞ ഒരുപാട് പേര്‍ ഓരോ മൂന്ന് മാസത്തിലും രക്തം കൊടുക്കുന്നു പിന്നെയാ ഇത്. ഇന്നാണെങ്കില്‍ ഗാന്ധിജയന്തിയും. സേവനം ചെയ്യാന്‍ ഇതിലും പറ്റിയ ഒരു ദിവസം വേറെ ഇല്ല. എന്റേത് ഗ്രൂപ്പ് വേറെ ആയിപ്പോയി.'
അല്ലേല്‍ രണ്ട് കുപ്പിയും നീയങ്ങ് കൊടുത്തേനേന്ന് പറയാന്‍ വന്നതാ പിന്നെ അവന്‍ ജിമ്മില്‍ പോയി പെരുപ്പിച്ച് വെച്ച മസ്സിലൊക്കെ കണ്ടപ്പൊ വേണ്ടെന്ന് വെച്ചു.
****** ********* ********     **********  ********** *******      **********  ********** ****
   മെഡിക്കല്‍ കോളേജില്‍ എത്തി രക്തം എടുക്കുന്നതിന് മുന്‍പേ ചെക്കപ്പ് നടത്തുന്ന ലേഡി ഡോക്ടരെ കണ്ടപ്പോ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. എന്റെ അത്രയേ പ്രായം ഉണ്ടാവൂ, ഉയരം എന്നെക്കാളും ശകലം കൂടുതലാണോ.
ഏയ് , ഇല്ല. ചെരുപ്പിന്റെ ഹീല്‍ കാരണം തോന്നുന്നതാവും.
 കുടുംബത്തിലോട്ട് ഒരു ഡോക്റ്റര്‍ കേറി വരുന്നതില്‍ വീട്ടുകാര്‍ക്ക് വലിയ പ്രശ്നമൊന്നും ഉണ്ടാവില്ലായിരിക്കും. ഫോണ്‍ നമ്പര്‍ ചോദിച്ചാലോ.
സൈഡില്‍ നില്‍ക്കുന്ന സെക്ക്യൂരിറ്റിയുടെ മീശ കണ്ടപ്പൊ കുടുംബത്തില്‍ ഒരു ഡോക്ടര്‍ വേണ്ടെന്ന് തീരുമാനിച്ചു.

****** ********* ********     **********  ********** *******      **********  ********** ****
      നഴ്സുമാരുടെയും ഡോക്റ്ററുടെയുമൊക്കെ മുന്നില്‍ ആദ്യമായി രക്തം കൊടുക്കുന്നതിന്റെ ഇത്തിരി പേടിയൊക്കെ ഉണ്ടെങ്കിലും മാക്സിമം ധൈര്യം സംഭരിച്ച് തന്നെ കിടന്നു.  രക്തം എടുക്കാന്‍ തുടങ്ങിയപ്പോ ക്രമേണ കൈയും കാലുമൊക്കെ കുഴയാന്‍ തുടങ്ങി, എന്റെ മുഖഭാവം കണ്ടത് കൊണ്ടോ എന്തോ ഒരു നഴ്സ് അടുത്ത് വന്ന് ചോദിച്ചു: ' എന്തേലും പ്രശ്നം തോന്നുന്നുണ്ടോ?'
ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നമായതു കൊണ്ട് ഇല്ലെന്ന് പറയണമെന്നുണ്ടായിരുന്നു. പാതിയില്‍ അല്പം ഏറെ മാത്രം നിറഞ്ഞ ബ്ല്ഡ്ബാഗ് കണ്ടപ്പൊ മറ്റേ പോസിറ്റീവ് കക്ഷി ചിന്തിക്കുന്ന പോലെ വോ! ദ് ഗ്ലാസ്സ് ഈസ് ഹാഫ് ഫില്ല്ഡ് എന്നും പറയുണമെന്നുണ്ടായിരുന്നു, പക്ഷെ കണ്ണില്‍ കയറിയ ഇരുട്ട് കാരണം 'സിസ്റ്ററേ പ്രശ്നമുണ്ട്' എന്ന് പറഞ്ഞതോര്‍മ്മയുണ്ട്. എവിടുന്നൊക്കെയോ ഓടിക്കൂടിയ മൂന്ന് നഴ്സുമാരും മറ്റേ ഡോക്ടറും കൂടി വെട്ടിയ വാഴക്കുല കറ വാര്‍ന്ന് പോവാന്‍ വെച്ച പോലെ എന്നെ ചുവരിന് ചാരി തല കീഴായി നിര്‍ത്തിയിരിക്കുകയാണ്.

മൂന്ന് ലേഡീസ് എന്നെ താങ്ങിപ്പിടിച്ചിരിക്കയാണെന്നറിഞ്ഞിട്ട് പോലും എന്റെ മനസ്സില്‍ പൊട്ടാത്ത ലഡ്ഡു മനസ്സില്‍ പൊട്ടിയത് അടുത്ത ദിവസം ജൂനിയേര്‍സിന്റെ അഡ്മിഷന്‍ രെജിസ്റ്റര്‍ പൊടി തട്ടി വെക്കാനെടുത്തെപ്പോഴാണ്, എന്നെ സേവനം ചെയ്യാന്‍ പറഞ്ഞ് വിട്ടവെന്റെ ബ്ലഡ് ഗ്രൂപ്പ് 'എ പോസിറ്റീവ്'.

1

ഈ അബൂക്കര്‍ ആരാന്നറിയാത്തവരുണ്ടെങ്കില്‍ അവര്‍ക്കായി ഒരു ചെറിയ ആമുഖം.
[ഒരു 'വ്യത്യസ്ത വീക്ഷണകോണില്‍' സിനിമയെ നോക്കി കാണുന്ന ഒരു ചലച്ചിത്ര നിരൂപകന്‍ ആണ് ഈ അബൂക്കര്‍. അദ്ധേഹത്തിന്റെ റിവ്യൂ ഇത് വരെ വായിച്ചിട്ടില്ലാത്തവര്‍ ഈ പോസ്റ്റ് വായിക്കുന്നതിന് മുന്‍പെ ഇതിലേതെങ്കിലും ഒരു റിവ്യൂ എങ്കിലും ദയവായി വായിക്കുക.
സാള്‍ട്ട് & പെപ്പര്‍
ട്രാഫിക്ക്
ബ്യൂട്ടിഫുള്‍ (നിയമപരമായ മുന്നറിയിപ്പ്: ഈ സിനിമ ഇതു വരെ കാണാത്ത ആളാണ് താങ്കളെങ്കില്‍ ദയവായി ഈ റിവ്യൂ വായിക്കരുത്, കാരണം അങ്ങേര്‍ സിനിമയുടെ കഥയും സസ്പെന്‍സും എന്നു വേണ്ട എല്ലാ സീനും വരെ ഇവിടെ നിരൂപിച്ച് വെച്ചിട്ടുണ്ട്).
ഇനി അങ്ങേരുടെ കൂടുതല്‍ റിവ്യൂകള്‍ വായിച്ച് സായൂജ്യമടയണമെങ്കില്‍ റിലേറ്റഡ് സ്റ്റോറീസ് എന്ന ലിങ്ക് വഴി പോയാല്‍ മതി.]
 സിനിമ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പറ്റുമെങ്കില്‍ സിനിമ കാണാതെ തന്നെ റിവ്യൂ എഴുതുക.
2. അഥവാ സിനിമ കണ്ടിട്ടാണ് എഴുതുന്നതെങ്കില്‍ കഥ മുഴുവനും എഴുതി വെക്കുക, ഇത് വായനക്കാരനെ ടിക്കറ്റ് കാശ് സേവ് ചെയ്യാന്‍ സഹായിക്ക്കും.
3. സിനിമയെ എങ്ങനെ വിമര്‍ശിക്കാം എന്ന ചിന്തയോടെ മാത്രം സിനിമ കാണാനിരിക്കുക; ന്യൂനപക്ഷധ്വംസനം, സവര്‍ണ്ണമേല്‍ക്കോയ്മ, സ്ത്രീവിരുദ്ധത, പുരുഷമേധാവിത്വം എന്നിവ ഓരോ സീനിലും പ്രതീക്ഷിക്കുക.
4. സദാചാരബോധം, സാമൂഹ്യപ്രതിബദ്ധത എന്നിവ ഇല്ലാത്ത സിനിമകള്‍ (സീനുകള്‍ പോലും) മലയാളസിനിമയുടെ ശത്രുക്കളാണെന്ന് മനസ്സില്‍ വെച്ച് കൊണ്ട് സിനിമ കാണുക.
തിയേറ്ററിലേക്ക് കയറുമ്പോള്‍ ഇതെല്ലാം കുറിച്ച് വെക്കാന്‍ ഒരു ഇരുന്നൂറ് പേജ് നോട്ട്ബുക്ക് കൈയില്‍ കരുതുന്നത് നന്നായിരിക്കും

ഇനി റിവ്യൂ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

5. ഓരോ വാക്യത്തിലും ചുരുങ്ങിയത് നാല്പത് വാക്കുകളെങ്കിലും ആവാം.
6. കഴിയുന്നതും ഏറ്റവും നീളമുള്ള വാക്കുകള്‍ തന്നെ ഉപയോഗിക്കുക.
7. മള്‍ട്ടിപ്ലക്സ് സിനിമ തിയേറ്റര്‍ സിനിമ എന്നിങ്ങനെ ക്ലാസ്സിഫൈ ചെയ്യാന്‍ സാധിക്കുമെങ്കില്‍ നന്നായിരിക്കും.
8. സദാചാരം, രതി, സ്ത്രീ എന്നിവ വിവരിക്കാന്‍  ഒരു വലിയ പാരഗ്രാഫ് ചേര്‍ക്കുന്നതും നന്നായിരിക്കും
9. കോപ്പിയടി (അസൂയക്കാര്‍ അഡാപ്റ്റേഷന്‍ എന്ന് പറയുന്ന സാധനവും) ഒരിക്കലും വെച്ച് പൊറുപ്പിക്കാന്‍ പാടില്ല.

Font Problem?

Click here to download the Malayalam fonts.